ന്യൂഡൽഹി: സുപ്രീംകോടതിയിലെ ആറു ജഡ്ജിമാർക്ക് എച്ച് 1 എൻ 1 പനി. പകർച്ചപ്പനി (സ്വൈൻ ഫ്ളൂ) പടരുന്നതു തടയാനും പ്രതിരോധ നടപടികൾ ശക്തമാക്കാനും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ വിളിച്ച പ്രത്യേക യോഗം തീരുമാനിച്ചു. പ്രതിരോധ മരുന്നുകളും കുത്തിവയ്പുകളും ഉടനടി ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി സഹജഡ്ജിമാരെയും വക്കീലന്മാരെയും ചീഫ് ജസ്റ്റീസ് അറിയിച്ചു.
ആറു ജഡ്ജിമാർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചതായി ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡും അരുണ്‍ മിശ്രയുമാണ് ഇന്നലെ കോടതിയിൽ അറിയിച്ചത്. ജഡ്ജിമാരായ മോഹന ശാന്തന ഗൗഡർ, എ.എസ്. ബൊപ്പണ്ണ, ആർ. ഭാനുമതി, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന, ഇന്ദിര ബാനർജി എന്നിവർക്കാണു രോഗം സ്ഥിരീകരിച്ചത്.
അഭിഭാഷകർ അടക്കം ശരീരസുഖം ഇല്ലാത്തവർ കുറച്ചുദിവസത്തേക്കു വിട്ടുനിൽക്കണമെന്നു ജസ്റ്റീസ് അരുണ്‍ മിശ്ര കോടതിയിൽ അഭ്യർഥിച്ചു. ജഡ്ജിമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കും പ്രതിരോധ കുത്തിവയ്പുകൾക്കായി ക്യാന്പുകൾ നടത്താൻ തയാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് ജസ്റ്റീസിനെ അറിയിച്ചിട്ടുണ്ട്.
പകർച്ചപ്പനി പടരുന്നതിൽ ചീഫ് ജസ്റ്റീസ് വലിയ ആശങ്കയിലാണെന്നും പ്രതിരോധത്തിനായുള്ള ഡിസ്പെൻസറി ഇന്നോ നാളെയോ പ്രവർത്തനം ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ദുഷ്യന്ത് ദാവെ പറഞ്ഞു. എച്ച്1 എൻ1 പ്രതിരോധ കുത്തിവയ്പിന് 1,200 രൂപ വീതം ചെലവുള്ളതിനാൽ പത്തു ലക്ഷം രൂപയുടെ സഹായം താൻ നൽകുമെന്നു ദാവെ അറിയിച്ചു. കോടതിയിലെത്തുന്ന അഭിഭാഷകർ, പത്രപ്രവർത്തകർ, ജീവനക്കാർ, ഹർജി നൽകാനെത്തുന്നവർ എന്നിവർക്കെല്ലാം കുത്തിവയ്പു നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റീസ് ഇന്ദിരാ ബാനർജിയുടെ അഭാവത്തെത്തുടർന്നു മൂന്നാം നന്പർ കോടതിയിലെ ഭരണഘടനാ ബെഞ്ചിന്റെ സിറ്റിംഗ് ഇന്നലെ റദ്ദാക്കി. ജസ്റ്റീസുമാരായ ഹേമന്ത് ഗുപ്ത, ബൊപ്പണ്ണ, അബ്ദുൾ നസീർ തുടങ്ങിയവർ ഇന്നലെ കോ ടതിയിൽ എത്തിയില്ല. നേരിയ പനിയുള്ള ജസ്റ്റീസ് സഞ്ജീവ് ഖന്ന രണ്ടാം നന്പർ കോടതിയിൽ മുഖാവരണം ധരിച്ചാണെത്തിയത്. കഴിഞ്ഞ 19ന് കോടതിനടപടിക്കിടെ ജസ്റ്റീസ് ആർ. ഭാനുമതി മോഹാലാസ്യപ്പെട്ടതിനെത്തുടർന്നു ശബരിമല റഫറൻസിൽ വാദം കേട്ടിരുന്ന ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ സിറ്റിംഗും നിർത്തിവച്ചിരുന്നു.
സുപ്രീംകോടതിയിൽ പകർച്ചപ്പനി : ആറു ജഡ്ജിമാർക്ക് എച്ച് 1 എൻ 1
12:31 AM Feb 26, 2020 | Deepika.com