ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ അമേരിക്കയും ഇന്ത്യയും ഒരുമിച്ചു പോരാടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചു. കാഷ്മീർ പ്രശ്നത്തിൽ മധ്യസ്ഥതയ്ക്കു തയാറാണെന്നും പ്രശ്നപരിഹാരം പ്രധാനപ്പെട്ടതാണെന്നും ട്രംപ് പറഞ്ഞു. കാഷ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവന.
മതസ്വാതന്ത്ര്യം പ്രധാനമന്ത്രി മോദിയുമായി ചർച്ച ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ജനങ്ങൾക്കു മതസ്വാതന്ത്ര്യം വേണമെന്നാണു മോദി ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇതിനായി ഇന്ത്യ പ്രവർത്തിക്കുന്നുണ്ട്. വിവാദമായ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ശരിയായ തീരുമാനം ഇന്ത്യ എടുക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരായ ഡൽഹിയിലെ ഒറ്റപ്പെട്ട അക്രമങ്ങളെക്കുറിച്ചു കേട്ടു. പക്ഷേ ഇക്കാര്യം ചർച്ച ചെയ്തില്ല. പൗരത്വ നിയമ ഭേദഗതി കാര്യത്തെക്കുറിച്ചു പറയാൻ ആഗ്രഹിക്കുന്നില്ല. അത് ഇന്ത്യക്കു വിടുന്നു. ഇന്ത്യയിലെ ജനങ്ങൾ ശരിയായ കാര്യം ചെയ്യുമെന്നു ഞാൻ കരുതുന്നു- ട്രംപ് വിശദീകരിച്ചു.
പാക്കിസ്ഥാനെതിരേ വിമർശനം ഒഴിവാക്കിയെങ്കിലും പാക്കിസ്ഥാൻ മണ്ണിൽനിന്നു ഭീകരവാദം തുടച്ചുനീക്കണമെന്ന് മോദി-ട്രംപ് സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടു. എന്നാൽ, മോദിയുമായി പാക്കിസ്ഥാൻ കാര്യം ചർച്ച ചെയ്തുവെന്നും കാഷ്മീർ കാര്യത്തിൽ മധ്യസ്ഥതയ്ക്കു തയാറാണെന്നും ട്രംപ് പിന്നീട് പറഞ്ഞു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി എനിക്കു നല്ല ബന്ധമാണുള്ളത്. അതിർത്തി കടന്നുള്ള ഭീകരത നിയന്ത്രിക്കാൻ അവർ ശ്രമിച്ചുവരികയാണെന്നു അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.
അടുത്ത 50-100 വർഷത്തേക്ക് ഇന്ത്യയുടെ പങ്ക് വലുതാണ്. ഇന്ത്യയുടെ ഭാവി അത്ഭുതകരമാകും. വ്യാപാര ഇടപാടുകളിൽ ഇന്ത്യയുടെ നിരക്കുകൾ നീതിപൂർവമല്ല. ഇരുരാജ്യങ്ങളുടെയും വ്യാപാരത്തിൽ അമേരിക്കയ്ക്ക് 2,400 കോടി ഡോളറിന്റെ കമ്മിയുണ്ട്. ഇക്കാര്യം ചർച്ച ചെയ്തു വലിയൊരു വ്യാപാര ഉടന്പടി പ്രാവർത്തികമാക്കാനാണു ശ്രമം. അമേരിക്കയിൽനിന്ന് ഇന്ത്യ വളരെയധികം ആയുധങ്ങൾ വാങ്ങുന്നുണ്ട്.
ഹൈദരാബാദ് ഹൗസിൽ ട്രംപും മോദിയും ഉന്നതതല സംഘവും നടത്തിയ ചർച്ചകളിലാണു കരാറുകൾ ഒപ്പിട്ടത്. രാഷ്ട്രപതി ഭവനിൽ നൽകിയ ആചാരപരമായ വരവേൽപിനും രാജ് ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചതിനുശേഷമാണ് ട്രംപ് ഒൗദ്യോഗിക ചർച്ചയ്ക്കെത്തിയത്.
മറ്റൊരു രാഷ്ട്രനായകനും നൽകാത്ത സ്വീകരണമാണ് ഇന്ത്യയിൽ കിട്ടിയത്. മൊട്ടറ സ്റ്റേഡിയത്തിനു പുറത്തും ആയിരങ്ങളാണു കാത്തുനിന്നത്. അതൊരു അവിശ്വസനീയ അനുഭവമായെന്നും ട്രംപ് പറഞ്ഞു.
രാഷ്ട്രപതിഭവനിൽ രാത്രി നൽകിയ അത്താഴവിരുന്നിലും പങ്കെടുത്ത ശേഷമാണ് ട്രംപ്, ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ ജാറദ് കഷ്നെറും അടക്കമുള്ള സംഘം ഡൽഹിയിൽനിന്ന് രാത്രി പത്തിന് അമേരിക്കയിലേക്കു മടങ്ങിയത്.
ജോർജ് കള്ളിവയലിൽ
ഭീകരതയ്ക്കെതിരേ ഒരുമിച്ചു പോരാടും
12:31 AM Feb 26, 2020 | Deepika.com