എയർ ഫോഴ്സ് വൺ വിമാനത്തിൽനിന്ന് ഇറങ്ങിയ ട്രംപിനെയും പ്രഥമ വനിത മെലാനിയയെയും സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തിയിരുന്നു. ട്രംപിനെ ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്. ചുവപ്പ് പരവതാനിയിലൂടെ ഇരുവരും നടക്കുന്നവഴി ഹസ്തദാനവും ചെയ്തു.
ഗുജറാത്ത് ഗവർണർ ആചാര്യ ദേവർത്ത്, മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും വിദേശ പ്രമുഖരെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു.
ട്രംപിനും ഭാര്യ മെലാനിയയ്ക്കും പുറമെ ട്രംപിന്റെ മകൾ ഇവാങ്ക, ഇവാങ്കയുടെ ഭർത്താവ് ജാറെദ് കുഷ്നെർ എന്നിവർക്കൊപ്പം 12 അംഗ ഉന്നതാധികാര ഉദ്യോഗസ്ഥരും എത്തി. റോഡിനിരുവശത്തുംനിന്ന ഗായക സംഘവും നർത്തകരും ഇവരുടെ സന്ദർശനം ആഘോഷമാക്കി മാറ്റി. ട്രംപും മെലാനിയയും സഞ്ചരിച്ച ഔദ്യോഗിക വാഹനമായ ദ ബീസ്റ്റിനെ പ്രധാനമന്ത്രി മോദി അനുഗമിച്ചു.
സബർമതി ആശ്രമം സന്ദർശിച്ചാണ് ട്രംപ് രണ്ടു ദിവസത്തെ സന്ദർശനത്തിനു തുടക്കമിട്ടത്. അതിനുശേഷം അഹമ്മദാബാദ് മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് പരിപാടിയിലും സംബന്ധിച്ചു. ഇവിടെവച്ച് മോദിയും ട്രംപും സംയുക്തമായി രാജ്യത്തെ അഭിസംബോധന ചെയ്തു.
ട്രംപിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി മോദി രാവിലെ തന്നെ അഹമ്മദാബാദിലെത്തിയിരുന്നു. നമസ്തേ ട്രംപ് പരിപാടിയുടെ തയാറെടുപ്പുകൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷാ മൊട്ടേറയിലെത്തിയിരുന്നു.
60 ഏക്കർ വിശാലതയിൽ കിടക്കുന്ന സ്റ്റേഡിയത്തിൽ ഇന്ത്യയുടെ സംസ്കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങൾ അരങ്ങേറി. സുഫി ഗായകൻ കൈലാഷ് ഖേർ, ഗുജറാത്ത് നാടോടിഗായകൻ കിൻജാൽ ദേവ് എന്നിവരും പങ്കെടുത്തു.
റോഡ് ഷോയിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരം വിളിച്ചോതുന്ന കലാപരിപാടികളുമായി നിരവധി കലാകാരന്മാർ അണിനിരന്നു. റോഡിന്റെ വശങ്ങളിൽ ഓരോ സംസ്ഥാനത്തിന്റെയും സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികൾ 28 സ്റ്റേജുകളിലായി നടന്നു.
മൊട്ടേറയിലേക്ക് ഒഴുകിയെത്തിയത് ലക്ഷം പേർ
അഹമ്മദാബാദ്: നമസ്തേ ട്രംപ് പരിപാടിക്കായി അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷത്തിൽപ്പരം ആളുകൾ. ഉച്ചയ്ക്ക് ഒന്നരയോടെ ട്രംപ് സദസിനെ അഭിസംബോധന ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ ആളുകൾ സ്റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരുന്നു.
വാഹനപാർക്കിംഗ് ഏറെ അകലെയായതിനാൽ ഒട്ടേറെ ദൂരം നടന്നാണ് ആളുകൾ സ്റ്റേഡിയത്തിലെത്തിയത്. എന്നാൽ, ടൂറിസ്റ്റ്ബസുകളെ സ്റ്റേഡിയത്തിനു മുൻവശംവരെ അനുവദിച്ചിരുന്നു. ട്രംപിന്റെയും മോദിയുടെയും മുഖംമൂടി ധരിച്ചാണു നിരവധിപേർ എത്തിയത്.
കനത്ത പരിശോധനയിലാണ് ആളുകളെ അകത്തേക്ക് കടത്തിവിട്ടത്. ട്രംപും മോദിയും മറ്റ് വിശിഷ്ടാതിഥികളും വേദിയിലെത്തുന്നതിനു മണിക്കൂറുകൾക്കു മുന്പേ ബോളിവുഡ് ഗായകൻ കൈലാസ് ഖേർ, ഗുജറാത്തി ഗായകരായ കീർത്തിധൻ ഗാഥവി, ഗീതാ റാബ്രി, കിൻജൽദേവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഗീതനിശ ഒരുക്കിയിരുന്നു.
ഒരുലക്ഷത്തി പതിനായിരം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്നു വിശേഷമുള്ള മൊട്ടേരയിൽ ട്രംപിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളും സുരക്ഷാമുൻകരുതലുകളുമാണ് ഏർപ്പെടുത്തിയിരുന്നത്.
വിദേശ ഇന്ത്യക്കാരും വൻകിട വ്യവസായികളുമുൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികളുടെ നീണ്ട നിരതന്നെ ട്രംപിനെ കാണാൻ എത്തിയിരുന്നു. സ്റ്റേഡിയത്തിനുള്ളിലേക്ക് ബാനറുകളോ കൊടിയോ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിരുന്നില്ല.
ട്രംപിന്റെ പ്രസംഗം അവസാനിച്ചതോടെ ഒട്ടേറെയാളുകൾ വേദിയിൽനിന്ന് പുറത്തേക്കിറങ്ങി. കനത്ത ചൂടും രാവിലെ മുതലുള്ള കാത്തിരിപ്പുമാണ് പരിപാടി പാതിവഴിയിലെത്തുന്പോഴേക്കും മടങ്ങിപ്പോകാൻ ആളുകളെ പ്രേരിപ്പിച്ചത്.