മുഗൾ ചക്രവർത്തി ഷാജഹാൻ, 1631ൽ അന്തരിച്ച തന്റെ പ്രിയതമയുടെ ഓർമയ്ക്കായി നിർമിച്ച ശവകുടീര സ്മാരകം, സന്ദർശനം പ്രമാണിച്ച് പോളീഷ് ചെയ്ത് തിളക്കം വരുത്തിയിരുന്നു.
കരങ്ങൾ കോർത്തു പിടിച്ചുകൊണ്ടാണ് ട്രംപും മെലാനിയയും താജ്മഹൽ സമുച്ചയത്തിൽ പ്രവേശിച്ചത്. സ്മാരകത്തിന്റെ ചരിത്രവും പ്രാധാന്യവും ഇരുവരെയും ധരിപ്പിച്ചു. ""താജ്മഹൽ എന്നെ പ്രചോദിപ്പിക്കുന്നു''എന്നു ട്രംപ് സന്ദർശക ഡയറിയിൽ പിന്നീട് കുറിച്ചു.
ഇളംവെയിലും നനുത്ത കാറ്റും അകന്പടിയേകിയ പ്രസന്നാന്തരീക്ഷത്തിൽ ട്രംപും ഭാര്യയും മാർബിൾ വിസ്മയക്കാഴ്ച ആസ്വദിച്ചു. ഫോട്ടോയ്ക്കും ഇരുവരും പോസ് ചെയ്തു. ഒരു മണിക്കൂർ താജ്മഹലിൽ ചെലവഴിച്ച ദന്പതികൾ സൂര്യാസ്തമയവും വീക്ഷിച്ചശേഷമാണ് ഡൽഹിക്കു തിരിച്ചത്.
ട്രംപിന്റെ ആഗ്ര സന്ദർശനം പ്രദേശവാസികളിൽ ആശ്ചര്യം ജനിപ്പിക്കുന്നതായിരുന്നു. ചില കടക്കാർ ട്രംപിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന വലിയ ബാനറുകൾ പ്രദർശിപ്പിച്ചിരുന്നു.
നേരത്തെ ഖേരിയ എയർബേസിൽനിന്നു 30 വാഹനങ്ങളുൾപ്പെടുന്ന ട്രംപിന്റെ വാഹന വ്യൂഹം താജ്മഹലിനടുത്തുള്ള ഒബ്റോയി അമർവിലാസ് ഹോട്ടലിലേക്ക് പോയപ്പോൾ റോഡിനിരുവശവും നിരന്ന 15,000ലധികം സ്കൂൾ വിദ്യാർഥികൾ യുഎസ് -ഇന്ത്യൻ പതാക വീശി അമേരിക്കൻ പ്രസിഡന്റിനെയും സംഘത്തെയും ആഹ്ളാദിപ്പിച്ചു. മൂന്നു തലത്തിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. ഉച്ചയോടെ സന്ദർശകരെയെല്ലാം താജ്മഹലിൽനിന്ന് ഒഴിപ്പിച്ചിരുന്നു.
2000ൽ ഇന്ത്യയിലെത്തിയ ബിൽ ക്ലിന്റണാണ് താജ്മഹൽ കാണാൻ ഇതിനു മുമ്പെത്തിയ യുഎസ് പ്രസിഡന്റ്. പുത്രി ചെൽസി ക്ലിന്റണും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ക്ലിന്റണിന്റെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി വീഥികളെല്ലാം ഒഴിപ്പിച്ചത് ""പ്രേതങ്ങളുടെ നഗരം'' എന്ന് ആഗ്രയെ വിളിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നു.