അഹമ്മദാബാദ്: മോട്ടേറ സ്റ്റേഡിയത്തിലെ നമസ്തേ ട്രംപ് പരിപാടിയിൽ ബോളിവുഡിനെയും ഇന്ത്യൻ കായികതാരങ്ങളെയും പരാമർശിച്ച് ഡോണൾഡ് ട്രംപ്. സച്ചിൻ മുതൽ വിരാട് കോഹ്ലി വരെ ലോക പ്രശസ്ത ക്രിക്കറ്റ് താരങ്ങളുള്ള, ഭാംഗ്രയും സംഗീതവും ഡാൻസും പ്രണയവും ക്ലാസിക് സിനിമകളായ ഡിഡിഎൽജെ (ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ)യും ഷോലെയും വരെ ആഘോഷമാക്കുന്ന ഇന്ത്യ സർഗാത്മകതയുടെ കേന്ദ്രമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
വർഷം രണ്ടായിരത്തിലധികം സിനിമകളാണ് ഇന്ത്യയിൽ സൃഷ്ടിക്കുന്നത്. ഇന്ത്യ ലോകസമൂഹത്തിനുതന്നെ പ്രത്യാശ പരത്തുന്നു. 70 വർഷംകൊണ്ട് സാന്പത്തിക ഭീമനായി ഇന്ത്യ മാറി. ലോകത്തിലെ ഏറ്റവും അതിശയകരമായ ഈ രാജ്യം ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. ഇന്ത്യയുടെ സന്പദ്വ്യവസ്ഥ ആറുമടങ്ങാണ് വർധിച്ചത്. വിവിധ സമുദായങ്ങളും ഭാഷകളുമുണ്ടെങ്കിലും ഇന്ത്യ ശക്തമായ നിയമസംവിധാനമുള്ള ഒരു സ്വതന്ത്ര രാജ്യമാണ്. ഈ രാജ്യത്തിനു കീഴിൽ നിങ്ങളെല്ലാം ഒന്നായി അണിചേരുകയാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി മോദിക്കു കീഴിൽ ഗ്രാമങ്ങളിൽപോലും വൈദ്യുതി എത്തുന്നു. മൂന്നുകോടി ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. മധ്യവർഗക്കാരുള്ള ഏറ്റവും വലിയ രാജ്യമായി ഇന്ത്യ ഉടൻ മാറുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ബോളിവുഡ് മുതൽ ക്രിക്കറ്റ് താരങ്ങൾ വരെ
12:54 AM Feb 25, 2020 | Deepika.com