ന്യൂഡൽഹി: ഇന്ത്യയുടെ 300 കോടി ഡോളറിന്റെ പ്രതിരോധ ഇടപാടാണു യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചത്. എന്നാൽ, അണിയറയിൽ ഒരുങ്ങുന്നത് അനേക ശതകോടികളുടെ ഉടന്പടികളാണ്. അതിന്റെ തുടക്കം മാത്രമാണ് ഇന്ന് ഒപ്പുവയ്ക്കുക.
കഴിഞ്ഞ രണ്ടു ദശകത്തിനിടെ 1,800 കോടി ഡോളറിന്റെ പ്രതിരോധ സാമഗ്രികൾ ഇന്ത്യ അമേരിക്കയിൽനിന്നു വാങ്ങി. റഷ്യയായിരുന്നു മുന്പ് ഇന്ത്യയുടെ സൈനിക സാമഗ്രികളിൽ 70 ശതമാനവും തന്നിരുന്നത്. ഇപ്പോൾ റഷ്യയുടെ പങ്ക് കുറയുകയും അമേരിക്കയുടേത് കൂടുകയും ചെയ്തു.
സി-130 ജെ സൂപ്പർ ഹെർക്കുലീസ്, സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ, പി-81 പൊസേഡോൺ ദീർഘദൂര നാവിക വിമാനങ്ങൾ, എം-777 പീരങ്കികൾ, സിഎച്ച് - 47 എഫ് ചിസൂക്ക് ഹെലികോപ്റ്റർ, എഎച്ച് 64 ഇ അപ്പാഷെ ഹെലികോപ്റ്റർ തുടങ്ങിയവ അമേരിക്കയിൽനിന്നു വാങ്ങിയവയാണ്.
ഇന്നത്തെ കരാറിലെ മുഖ്യ ഇനം സികോർസ്കി എൻഎച്ച് റോമിയോ എന്ന വിവിധോദ്ദേശ്യ നാവിക ഹെലികോപ്റ്ററാണ്. ഇവയുടെ 24 എണ്ണം വാങ്ങാൻ 260 കോടി ഡോളറിന്റെ കരാർ ഉണ്ടാക്കും. അന്തർവാഹിനികളെ കണ്ടെത്താനും അവയിലേക്കു മിസൈൽ പായിക്കാനും കഴിയുന്നതാണ് ഈ ഹെലികോപ്റ്റർ. ഇവയുടെ 99 എണ്ണം കൂടി ഇന്ത്യക്ക് ആവശ്യമുണ്ട്. അവ ഇന്ത്യയിൽ നിർമിക്കാനാണു പരിപാടി. അതിനുള്ള സ്വകാര്യ പങ്കാളിയെ കണ്ടെത്താനിരിക്കുന്നതേയുള്ളൂ.
93 കോടി ഡോളറിന് ആറ് എഎച്ച് 64ഇ അപ്പാഷെ ഹെലികോപ്റ്റർ ഇന്ത്യ വാങ്ങുന്നതിനുള്ള കരാറും ഇന്നുണ്ടാകും. നേരത്തേ ഈ ഇനത്തിലെ 22 എണ്ണം വ്യോമസേന വാങ്ങിയിട്ടുണ്ട്.
ഇന്ത്യ 114 മധ്യദൂര യുദ്ധവിമാനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഏതു കന്പനിയുടേതു വാങ്ങണം എന്നു തീരുമാനമായിട്ടില്ല. 2000 കോടി ഡോളർ വേണ്ടിവരുന്നതാണ് അവ. ബോയിംഗിന്റെ സൂപ്പർ ഹോർനറ്റോ ലോക് ഹീഡ് മാർട്ടിന്റെ എഫ്-21 ഒ ആണു വാങ്ങുക.
പ്രതിരോധം: വരാനിരിക്കുന്നത് ബഹുശത കോടികളുടെ ഇടപാട്
12:53 AM Feb 25, 2020 | Deepika.com