ന്യൂഡൽഹി: വിയോജിക്കാനുള്ള അവകാശം വളരെ പ്രധാനമാണെന്നും ജനാധിപത്യത്തിന്റെ വിരോധാഭാസമാണ് ഭൂരിപക്ഷ വാദമെന്നും സുപ്രീംകോടതി ജഡ്ജി ദീപക് ഗുപ്ത. വിയോജിക്കുന്നതു ദേശവിരുദ്ധമല്ല, മനുഷ്യാവകാശമാണ്.
സർക്കാരുകൾ എപ്പോഴും ശരിയായിരിക്കണം എന്നില്ല. അക്രമം ഉണ്ടാകുന്നില്ലെങ്കിൽ പ്രതിഷേധങ്ങളെ അടിച്ചമർത്താനോ, ശ്വാസം മുട്ടിക്കാനോ സർക്കാരിന് അവകാശമില്ല. തീരുമാനങ്ങളെടുക്കുന്നതിൽ നീതിപീഠങ്ങൾ നിഷ്പക്ഷമായിരിക്കണമെന്നും ശക്തമായ ജനാധിപത്യത്തിനു ഭയമില്ലാത്ത ജുഡീഷറി അനിവാര്യമാണെന്നും ജസ്റ്റീസ് ഗുപ്ത ഓർമിപ്പിച്ചു. വിയോജിക്കുന്നവരെ ദേശവിരുദ്ധർ, ജനാധിപത്യ വിരുദ്ധർ എന്നിങ്ങനെ പൊതുവേ ലേബൽ ചെയ്യുന്നതു ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനും അവധാനപൂർണമായ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും കടകവിരുദ്ധമാണെന്നു സുപ്രീംകോടതി ജഡ്ജി ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ വോട്ടുകൊണ്ടാണു സർക്കാരിനെ തെരഞ്ഞെടുക്കുന്നതെങ്കിലും ഭൂരിപക്ഷവാദം ജനാധിപത്യത്തിനു വിരുദ്ധമാണെന്ന് അദ്ദേഹവും തറപ്പിച്ചു പറഞ്ഞു.
‘ജനാധിപത്യവും വിയോജിപ്പും’ എന്നതിനെക്കുറിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ ഇന്നലെ നടത്തിയ സെമിനാറിലാണ് ജഡ്ജിമാർ തുറന്നടിച്ചത്.
ഉദ്ഘാടന പ്രഭാഷണം നടത്തിയ ജസ്റ്റീസ് ദീപക് ഗുപ്ത, വിയോജിപ്പുകളോടുള്ള അസഹിഷ്ണുതകൾക്കെതിരേ രൂക്ഷമായാണു പ്രതികരിച്ചത്. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദാവെ, ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങി നിരവധി നിയമവിദഗ്ധർ സെമിനാറിൽ പങ്കെടുത്തു.
സായുധസേനകൾ അടക്കം എല്ലാവരും വിമർശനത്തിനു വിധേയമാകണം. ഭയമില്ലാത്ത മനസ് എവിടെയുണ്ടോ അവിടെയാണു സ്വതന്ത്രമായ രാഷ്ട്രം എന്ന രവീന്ദ്രനാഥ ടാഗോറിന്റെ കവിത ഉദ്ധരിക്കാനും ജസ്റ്റീസ് ഗുപ്ത മറന്നില്ല. രാജ്യത്തെ എല്ലാ മനുഷ്യർക്കും ഭയപ്പാടുകളില്ലാതെ അന്തസായി തലയുയർത്തി നിൽക്കാൻ കഴിയണമെന്ന് ടാഗോർ പറഞ്ഞതാണ് പ്രധാനമെന്ന് അദ്ദേഹം വിശദീകരിച്ചു.
വിയോജിപ്പുകളെ അമർച്ച ചെയ്യുകയോ നിരുൽസാഹപ്പെടുത്തുകയോ ചെയ്യുന്നത് ജനാധിപത്യത്തിൽ മരവിപ്പിക്കുന്ന പ്രതിഫലനമുണ്ടാക്കും. എപ്പോഴംു സർക്കാർ ആകില്ല ശരി. നാമെല്ലാം തെറ്റുകൾ വരുത്തും. അക്രമം ഉണ്ടാകുന്നില്ലെങ്കിൽ പ്രതിഷേധങ്ങളെ ശ്വാസം മുട്ടിക്കാനോ അടിച്ചമർത്താനോ സർക്കാരിന് അവകാശമില്ല. ഒരു പാർട്ടിക്ക് 51% ശതമാനം വോട്ടു കിട്ടിയതു കൊണ്ടു അഞ്ചു വർഷത്തേക്ക് 49 ശതമാനം പേർ മിണ്ടാതിരിക്കണമെന്നു പറയാനാകില്ല. ജനാധിപത്യത്തിൽ ഓരോ പൗരനും അവന്േറതായ പങ്കുണ്ട്. - പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജസ്റ്റീസ് ഗുപത് വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ
വിയോജിക്കാനുള്ള അവകാശം പ്രധാനം: ജസ്റ്റീസ് ഗുപ്ത
12:53 AM Feb 25, 2020 | Deepika.com