ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഷഹീൻ ബാഗിൽ പ്രതിഷേധ സമരം നടത്തുന്നവരുമായി ചർച്ച നടത്തിയ മധ്യസ്ഥസംഘം സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. മുദ്രവച്ച കവറിലാണ് മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധനാ രാമചന്ദ്രൻ എന്നിവർ റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പരിഗണിച്ച ജസ്റ്റീസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച്, ബുധനാഴ്ച വാദം കേൾക്കുമെന്ന് അറിയിച്ചു.
സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയശേഷം തയാറാക്കിയ റിപ്പോർട്ടാണ് അഭിഭാഷക സംഘം കോടതിയിൽ സമർപ്പിച്ചത്. അതേസമയം, റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. റിപ്പോർട്ട് കോടതിക്ക് പരിശോധിക്കാൻ മാത്രമുള്ളതാണെന്നും പരസ്യമാക്കാൻ കഴിയില്ലെന്നും ജസ്റ്റീസ് കൗൾ വ്യക്തമാക്കി.
ഡൽഹി- നോയിഡ റോഡ് തടസപ്പെടുത്തി സമരം നടത്തുന്നവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നു നിരീക്ഷിച്ചെങ്കിലും അതിന്റെ പേരിൽ ഗതാഗത സ്തംഭനം ഉണ്ടാക്കാനാവില്ലെന്നായിരുന്നു നേരത്തേ കോടതി നിലപാടെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി- നോയിഡ റോഡിൽ നിന്നു പ്രതിഷേധം മാറ്റുന്ന കാര്യത്തിലാണ് മധ്യസ്ഥരെ നിയോഗിച്ച് കോടതി ചർച്ച നടത്തിയത്.
എന്നാൽ, സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ ഇതുമായി ചേർന്ന അഞ്ച് റോഡുകൾ പോലീസ് അടച്ചതായി സമരക്കാർ മധ്യസ്ഥരെ അറിയിച്ചു. ഇക്കാര്യം മധ്യസ്ഥരിൽ ഒരാളായ മുൻ വിവരാവകാശ കമ്മീഷണർ വജഹത് ഹബീബുള്ള സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, മധ്യസ്ഥർ നടത്തിയ ചർച്ചയ്ക്കിടെ നോയിഡ- ഫരീദാബാദ് റോഡ് തുറന്ന് മണിക്കൂറിനുള്ളിൽ പോലീസ് വീണ്ടും അടച്ച സംഭവത്തിൽ സഞ്ജയ് ഹെഗ്ഡെയും സാധനാ രാമചന്ദ്രനും പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു.
ഷഹീൻ ബാഗ് : മധ്യസ്ഥസംഘം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി
12:53 AM Feb 25, 2020 | Deepika.com