ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായി. ഇയാളെ ഇന്ത്യയിലെത്തിച്ചു. റോ, കർണാടക പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചത്.
സെനഗലിൽനിന്നു രവി പൂജാരിയുമായി പാരീസിലെത്തിഅർധരാത്രിയോടെ ഇന്ത്യയിലെത്തിച്ചെന്നു പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 2019 ജനുവരിയിൽ സെനഗലിൽവച്ചാണ് രവി പൂജാരി അറസ്റ്റിലായത്. ഇയാളെ ഇന്ത്യയിലെത്തിക്കാൻ ശ്രമം നടത്തുന്നതിനിടെ സെനഗലിലെ പ്രാദേശികകോടതി ജാമ്യം അനുവദിച്ചു. തുടർന്ന് ഇയാൾ ദക്ഷിണാഫ്രിക്കയിലേക്കു മുങ്ങി.
ദക്ഷിണാഫ്രിക്കൻ, സെനഗൽ പോലീസ് സംയുക്തമായാണു ദക്ഷിണാഫ്രിക്കൻ ഗ്രാമത്തിൽനിന്നു രവി പൂജാരിയെ പിടികൂടിയത്. കൊലപാതകം, പണാപഹരണം എന്നിവയടക്കം അടക്കം ഇരുന്നൂറിലധികം കേസുകൾ ഇയാളുടെ പേരിലുണ്ട്. 2018 ഡിസംബർ 15ന് കൊച്ചി പനന്പിള്ളിനഗറിലെ ബ്യൂട്ടി പാർലറിനു നേരേ വെടിവയ്പ് ആസൂത്രണം ചെയ്തത് രവി പൂജാരിയുടെ സംഘമാണ്. നടിയും മോഡലുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ളതാണു ബ്യൂട്ടി പാർലർ.
തുടക്കത്തിൽ ഛോട്ടാ രാജനൊപ്പമായിരുന്ന രവി പൂജാരി പിന്നീട് ദാവൂദ് ഇബ്രാഹിമിന്റെ അടുപ്പക്കാരനായി മാറി. കർണാടക സ്വദേശിയാണ് ഇയാൾ. ബുർക്കിനോ പാസ്പോർട്ട് ഉപയോഗിച്ച് ആന്റണി ഫെർണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കയിൽ കഴിഞ്ഞിരുന്നത്.
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിൽ
02:57 AM Feb 24, 2020 | Deepika.com