ന്യൂഡൽഹി: നൂറ്റിയഞ്ചാം വയസിൽ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷ വിജയിച്ച കൊല്ലം സ്വദേശി ഭാഗീരഥി അമ്മയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാഗീരഥിയമ്മയെ പോലെയുള്ള ആളുകൾ നാടിന്റെ ശക്തിയും പ്രേരണാസ്രോതസുമാണെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, താൻ അമ്മയെ വിശേഷാൽ പ്രണമിക്കുന്നെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു.
ഇന്ത്യയിലെ വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളും അവരുടെ അധ്വാനശീലവും പരാമർശിക്കുന്നതിനിടെയാണ് 105-ാം വയസിൽ പഠനം നടത്തുന്ന ഭാഗീരഥിയമ്മയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഭാഗീരഥി യമ്മയുടെ കഥ കേട്ടാൽ നിങ്ങൾ അത്ഭുതപ്പെട്ടു പോകുമെന്നു പറഞ്ഞാണ് മോദി ഇക്കാര്യം വിവരിച്ചു തുടങ്ങിയത്.
ജീവിതത്തിൽ പുരോഗതി ആഗ്രഹിക്കുന്നുണ്ടെ ങ്കിൽ, വളരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിന് ആദ്യം വേണ്ടത് മനസിലെ വിദ്യാർഥിയെ ഒരിക്കലും മരിക്കാൻ അനുവദിക്കാതിരിക്കുകയാണ്. ഭാഗീരഥിയമ്മ നൽകുന്നത് അത്തരമൊരു പ്രചോദനമാണ്.
നിങ്ങളിപ്പോൾ കരുതുന്നുണ്ടാകും ഭാഗീരഥിയമ്മ ആരാണെന്ന്. അവർ കേരളത്തിലെ കൊല്ലത്താണ് താമസിക്കുന്നത്. കുട്ടിക്കാലത്തുതന്നെ അവർക്ക് അമ്മയെ നഷ്ടപ്പെട്ടു. ചെറിയ വയസിൽ വിവാഹം കഴിഞ്ഞെങ്കിലും ഭർത്താവിനെയും നഷ്ടപ്പെട്ടു. എന്നാലും അവർ ധൈര്യം കൈവിട്ടില്ല. സ്വന്തം താത്പര്യം കൈവെടിഞ്ഞില്ല. പത്താം വയസിൽ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്ന അവർ ഇപ്പോൾ നൂറ്റിയഞ്ചാം വയസിലാണ് വീണ്ടും സ്കൂളിലെത്തിയത്. ഈ പ്രായത്തിലും നാലാംതരം തുല്യതാപരീക്ഷയെഴുതി. 75 ശതമാനം മാർക്കോടെ വിജയം നേടി. കണക്കിൽ നൂറിൽ നൂറാണ് ഭാഗീരഥിയമ്മയ്ക്ക്.
അവർ പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്. ഇനിയും പരീക്ഷകൾ എഴുതാനും. ഭാഗീരഥിയമ്മയെപ്പോലുള്ള ആളുകൾ നമ്മുടെ രാജ്യത്തിന്റെ കരുത്താണ്, പ്രചോദനത്തിന്റെ ഉറവിടമാണ്, അമ്മയെ ഞാൻ പ്രണമിക്കുന്നു: മോദി പറഞ്ഞു.
നൂറ്റിയഞ്ചാം വയസിൽ തുല്യതാപരീക്ഷ ജയം: ഭാഗീരഥിയമ്മയ്ക്കു മോദിയുടെ പ്രശംസ
02:57 AM Feb 24, 2020 | Deepika.com