വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കുള്ള ഇൻവിറ്റേഷൻ ലിങ്കുകൾ ഗൂഗിൾ സേർച്ചിൽ ലഭ്യമാണെന്നുള്ള കണ്ടെത്തലിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുന്നു. സ്വകാര്യതാ സംരംക്ഷണത്തെപ്പറ്റി സദാ സംസാരിക്കുന്ന കന്പനി യഥാർഥത്തിൽ ആളുകളെ കബളിപ്പിക്കുകയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്പോൾ കന്പനിയെ പിന്തുണയ്ക്കുന്നവരുമുണ്ട്.
അതേസമയം, ഗ്രൂപ്പ് ഇൻവിറ്റേഷൻ ലിങ്കുകൾ ഗൂഗിൾ സേർച്ചിലും മറ്റും ലഭ്യമാകുന്നതിൽ സ്വകാര്യതാ ലംഘനം സംബന്ധിച്ച യാതൊരു വിഷയവുമില്ലെന്നു വാട്സ്ആപ് വക്താവ് ആലിസണ് ബോണി അറിയിച്ചു. ഗ്രൂപ്പുകളിലേക്കുള്ള ഇൻവിറ്റേഷൻ ലിങ്കുകൾ വാട്സാപ്പ് തന്നെയാണ് നിർമിച്ചു നൽകുന്നത്. ഈ ലിങ്കുകൾ പിന്നീടു കൂടുതൽ ആളുകളെ ചേർക്കാനായി സമൂഹ മാധ്യമങ്ങളിലും മറ്റും നിലവിലുള്ള അംഗങ്ങൾ പ്രചരിപ്പിക്കാറുമുണ്ട്. ഫേസ്ബുക്കിലും മറ്റും ട്രോൾ ഗ്രൂപ്പുകളിലേക്കും സംഗീത ഗ്രൂപ്പുകളിലേക്കുമുള്ള ലിങ്കുകൾ കാണാറുണ്ടല്ലോ.
ഇത്തരത്തിൽ പൊതുസമൂഹമാധ്യമങ്ങളിൽ വരുന്ന ലിങ്കുകൾ ഗൂഗിൾ സേർച്ചിലേക്കു കൂട്ടിച്ചേർക്കപ്പെടുകയാണ് ചെയ്യുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
ഗ്രൂപ്പ് ഇൻവിറ്റേഷൻ ലിങ്കുകൾ ലഭ്യമാക്കുന്ന വിവിധ വെബ്സൈറ്റുകളുമുണ്ട്.
ഗ്രൂപ്പുകളിലേക്ക് അപരിചിതരെ ചേർക്കാൻ താത്പര്യമില്ലാത്തവർ ഗ്രൂപ്പ് ഇൻവിറ്റേഷൻ ലിങ്കുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കുകയാണ് വേണ്ടത്. ഒരിക്കൽ രൂപപ്പെടുത്തിയ ലിങ്കുകൾ ഉപയോഗിച്ചു പുതിയ ആളുകൾ ചേരുന്നതു തടയാൻ ലിങ്ക് റിവോക് ചെയ്യാനുള്ള സംവിധാനവും വാട്സ്ആപ്പിൽ ലഭ്യമാണ്.
പുതിയ ഗ്രൂപ്പ് ഇൻവിറ്റേഷൻ ലിങ്ക് തയാറാക്കിയും നിലവിലുള്ള ഇൻവിറ്റേഷൻ ലിങ്കുകൾ പ്രവർത്തന രഹിതമാക്കാനാകുമെന്നും വിദഗ്ധർ പറയുന്നു.
സ്വകാര്യതാ ലംഘനമെന്ന് പരാതി, അല്ലെന്ന് കന്പനി
02:05 AM Feb 24, 2020 | Deepika.com