ന്യൂഡൽഹി: സമീപകാല സുപ്രീംകോടതി വിധികളെ 130 കോടി ജനങ്ങൾ ഹൃദയപൂർവം സ്വീകരിച്ചു എന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ കേസിലെ വിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ പേരെടുത്തു പരാമർശിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം. ജുഡീഷറിയുടെ എല്ലാ വിധികളും ജനം അംഗീകരിച്ചിട്ടുണ്ട്. നിയമവാഴ്ചയാണ് സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനം. രാജ്യത്ത് എല്ലാറ്റിനും ഉപരിയായി നിയമമാണുള്ളതെന്നായിരുന്നു പൗരത്വ നിയമ ഭേദഗതിയെ ചൂണ്ടി മോദിയുടെ പരാമർശം.
സമീപകാലത്ത് ചില കേസുകളിൽ സുപ്രീംകോടതിയുടെ വിധികൾ വരുന്നതിന് മുൻപ് അന്താരാഷ്ട്ര തലത്തിൽ വരെ വലിയ ആശങ്കകൾ പങ്കു വച്ചിരുന്നു. എന്നാൽ, അതേ കോടതിവിധികളെ 130 കോടി ഇന്ത്യൻ ജനത ഹൃദയപൂർവം സ്വീകരിച്ചുവെന്ന് മോദി പറഞ്ഞു. സുപ്രീംകോടതിയിൽ അന്താരാഷ്ട്ര ജുഡീഷൽ കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോടതിവിധികൾ കൈയടി നേടാൻ വേണ്ടി ആകരുതെന്നു ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കോടതി വിധികളെ സ്വാധീനിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ഗൂഢശ്രമങ്ങൾ നടക്കുന്നുണ്ടെന്നും നിയമമന്ത്രി കുറ്റപ്പെടുത്തി. ഭൂരിപക്ഷം ലഭിച്ച് ഭരണത്തിലെത്തിയ സർക്കാരിനെ ഭരിക്കാൻ അനുവദിക്കുകയാണു വേണ്ടതെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. നിയമസംഹിതകളെയും വ്യത്യസ്ത സംസ്കാരങ്ങളെയും യോജിപ്പിച്ചാണ് തങ്ങൾ മുന്നോട്ടു പോകുന്നതെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയും പറഞ്ഞു.
നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയായിരുന്നു സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്രയുടെ പ്രസംഗം. മോദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ തലയെടുപ്പോടെ നിൽക്കുന്നു. മോദി അന്താരാഷ്ട്ര തലത്തിൽതന്നെ അംഗീകരിക്കപ്പെട്ട നേതാവാണ്. ആഗോള തലത്തിൽ ചിന്തിച്ചു പ്രാദേശികമായി കാര്യങ്ങൾ നടപ്പാക്കുന്ന ബഹുമുഖ പ്രതിഭയാണ് മോദിയെന്നു ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു സംസാരിക്കവേ ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എങ്ങനെയാണ് ഈ ജനാധിപത്യം ഇത്ര വിജയകരമായി നടപ്പാക്കുന്നത് എന്നോർത്ത് ലോകംതന്നെ അന്പരക്കുകയാണ്.
ദീർഘദർശിയായ മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിൽ ഏറെ ശ്രദ്ധേയമായി വളരുന്നു. രാജ്യത്ത് സമാധാനവും മതേതരത്വവും പുലരുന്ന രാജ്യം ഭീകരവാദത്തിൽ നിന്നു മുക്തമാണെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് സുപ്രീംകോടതി പ്രസിഡന്റ് ലോഡ് റോബർട്ട് ജോണ്‍ റീഡ് ഉൾപ്പടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 20 ന്യായാധിപന്മാർ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കോണ്‍ഫറൻസിൽ പങ്കെടുക്കുന്നുണ്ട്. സമാപന ദിവസമായി ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
സെബി മാത്യു
രാജ്യത്ത് നിയമത്തിനു മീതെ മറ്റൊന്നുമില്ലെന്നു മോദി
12:07 AM Feb 23, 2020 | Deepika.com