ന്യൂഡൽഹി: കൊറോണരോഗം കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്ന സാഹചര്യത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നു കേന്ദ്രസർക്കാരിന്റെ അഭ്യർഥന. അത്യാവശ്യഘട്ടങ്ങളിലൊഴികെ യാത്ര ഒഴിവാക്കണമെന്നാണു ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ഇതോടൊപ്പം കാഠ്മണ്ഡു, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ ഇന്നു മുതൽ വിമാനത്താവളത്തിൽത്തന്നെ പരിശോധിച്ചു രോഗബാധയില്ലെന്ന് ഉറപ്പാക്കും.
ശനിയാഴ്ച കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആരോഗ്യ, പ്രതിരോധ, വാർത്താവിനിമയ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ, വിദേശകാര്യമന്ത്രാലയം പ്രതിനിധികൾ തുടങ്ങിയവർ ചേർന്നാണു തീരുമാനമെടുത്തത്. ഇതുവരെ 21,805 യാത്രക്കാരെ പരിശോധനയ്ക്കു വിധേയരാക്കി. ഇതിനു പുറമേ 3,97,152 വിമാനയാത്രക്കാരെയും 9,695 കപ്പൽ യാത്രക്കാരെയും പരിശോധിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സിംഗപ്പൂരിലേക്കു യാത്ര വേണ്ടെന്നു കേന്ദ്രം; കൂടുതൽ വിമാനത്താവളങ്ങളിൽ പരിശോധന
12:04 AM Feb 23, 2020 | Deepika.com