ബംഗളൂരു: പൗരത്വ നിയമഭേദഗ തിക്കെതിരേ നടന്ന പ്രതിഷേധ യോഗത്തിനിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ പെൺകുട്ടി അറസ്റ്റിൽ. ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസസുദ്ദീൻ ഉവൈസി ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഭരണഘടനാ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി നടന്ന യോഗത്തിലാണ് അമൂല്യ ലിയോണ എന്ന പെൺകുട്ടി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.
സംഘാടകരിൽ ചിലർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സ്റ്റേജിൽ നിന്ന് പെൺകുട്ടിയെ മാറ്റിയതിനു പിന്നാലെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ്ചെയ്തു. കോടതിയിൽ ഹാജരാക്കിയ അമൂല്യയെ റിമാൻഡ് ചെയ്തു.
പെൺകുട്ടിക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രതികരിച്ചു.
ഇത്തരം സംഘടനകൾക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്നു പറഞ്ഞ മുഖ്യമന്ത്രി ക്രമസമാധാനം തകർക്കാനുള്ള നീക്കമാണു സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞു. പെൺകുട്ടിക്കു പിന്നിലുള്ള സംഘടനകളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിക്മംഗലുരുവിലെ കൊപ്പ സ്വദേശിനിയാണ് പത്തൊന്പതുകാരിയായ അമൂല്യ. സംഭവത്തിനു പിന്നാലെ ഇവരുടെ വസതിക്കുനേരെ ആക്രമണം നടന്നു. ഒരു സംഘം ആളുകൾ നടത്തിയ കല്ലേറിയിൽ വീടിന്റെ ചില്ലുകൾ തകർന്നു. ഇതേത്തുടർന്നു കൂടുതൽ പോലീസിനെ പ്രദേശത്ത് നിയോഗിച്ചിരിക്കുകയാണ്.
മകൾക്കെതിരേ നിയമം അനുശാസിക്കുന്ന നടപടികൾ എടുക്കണമെന്ന് പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. പൊറുക്കാനാവാത്ത കുറ്റമാണ് മകളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടകരുടെ മൊഴി രേഖപ്പെടുത്തി. വിശദമായ അന്വേഷണവും നടക്കുന്നുണ്ട്.
പാക് അനുകൂല മുദ്രാവാക്യം; പെൺകുട്ടിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി
12:52 AM Feb 22, 2020 | Deepika.com