ന്യൂഡൽഹി: മലിനീകരണം കുറയ്ക്കുന്നതിനുള്ള നൂതന ആശയങ്ങൾ നിർദേശിക്കാൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ക്ഷണിച്ച് സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണം തടയുന്നതിന് ഇലക്ട്രോണിക്സ് വാഹനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അതു സംബന്ധിച്ച് നൂതനമായ ആശയങ്ങളുള്ള ആളെന്ന നിലയിലാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ ഗഡ്കരിയെ കോടതിയിലേക്കു ക്ഷണിച്ചത്. ഇത് നിർദേശമല്ല, അഭ്യർഥനയാണെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മലിനീകരണം കുറയ്ക്കാൻ പൊതുഗതാഗത സംവിധാനങ്ങളിലും സർക്കാർ വാഹനങ്ങളിലും ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുകയോ ഇലക്ട്രിക് വാഹനങ്ങളാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നടപടി. ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ പദ്ധതികളെന്തെന്ന് അറിയേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ്, ഇതിനായി കേന്ദ്രമന്ത്രിയോടു ചോദിക്കാമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. ഈ വിഷയത്തിൽ നിതിൻ ഗഡ്കരിയുടെ പക്കൽ നൂതനമായ പല ആശയങ്ങളുമുണ്ട്. തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള ആളെന്ന നിലയ്ക്ക് കോടതിയിൽ വന്ന് തങ്ങളെ സഹായിക്കാൻ അഭ്യർഥിക്കുന്നതായും ചീഫ് ജസ്റ്റീസ് ബോബ്ഡെ പറഞ്ഞു.
മന്ത്രിയെ കോടതിയിലേക്കു വിളിച്ചു വരുത്തുന്ന കാര്യത്തിൽ എന്തെങ്കിലും ഉറപ്പ് നൽകാൻ അഭിഭാഷകൻ തയാറായില്ല. ഇത്തരം നിർദേശങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ആത്മാറാം നദ്കർണി ചൂണ്ടിക്കാട്ടി. ഇതിനു മന്ത്രിയോടു കോടതിയിൽ ഹാജരാകാൻ ഉത്തരവിടുകയല്ലെന്നു ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഈ വിഷയത്തിൽ ഒരു ഉദ്യോഗസ്ഥൻ പറയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ വ്യക്തമായി പറയാൻ അദ്ദേഹത്തിനാകും. വളരെ ഉത്തരവാദിത്വത്തോടെ അത് വിശകലനം ചെയ്യാനാകുമെന്നും അദ്ദേഹം വിശദമാക്കി. പടക്കങ്ങളും വയലുകളിൽ തീയിടുന്നതും മലിനീകരണ വിഷയത്തിൽ പ്രത്യേക സമയത്തു മാത്രമുള്ളതാണ്.
എന്നാൽ, വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം പ്രധാന കാരണം തന്നെയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഇക്കാര്യത്തിലുള്ള പോംവഴികളിൽ ഒന്നു മാത്രമാണ്. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. കേസിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ കോടതി നാലാഴ്ചത്തെ സമയവും അനുവദിച്ചു.
മലിനീകരണം കുറയ്ക്കാനുള്ള ആശയങ്ങൾക്ക് ഗഡ്കരിയെ ക്ഷണിച്ച് സുപ്രീംകോടതി
12:40 AM Feb 20, 2020 | Deepika.com