കോൽക്കത്ത: ബംഗാളി ചലച്ചിത്രവേദിയിലെ മുതിർന്ന നടനും തൃണമൂൽ കോൺഗ്രസ് മുൻ എംപിയുമായ തപസ് പോളിന്റെ മരണത്തെച്ചൊല്ലി മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാക്കളും തമ്മിൽ വാക്പോര്. കേന്ദ്രസർക്കാരിന്റെ പകപോക്കൽ രാഷ്ട്രീയമാണു തപസ് പോളിന്റെ മരണത്തിനു കാരണമെന്നു മുഖ്യമന്ത്രി ആരോപിക്കുന്പോൾ തൃണമൂൽ നേതൃത്വത്തിന്റെ അവഗണനയാണ് നടന്റെ ജീവനെടുത്തതെന്നാണു ബിജെപിയുടെ പക്ഷം. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിൽവച്ച് ചൊവ്വാഴ്ചയാണ് 61 കാരനായ തപസ് പോൾ മരണമടഞ്ഞത്.
വിവാദം സൃഷ്ടിച്ച റോസ്വാലി ചിട്ടിതട്ടിപ്പ് കേസിൽ ഒരു വർഷത്തിലേറെ ജയിൽശിക്ഷ അനുഭവിച്ചശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. റോസ്വാലി കന്പനിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു അദ്ദേഹം.
തപസ്പോളിന് ആദരാഞ്ജലി അർപ്പിച്ചശേഷമാണ് കേന്ദ്രത്തിനെതിരേ മമത പ്രസ്താവനയിറക്കിയത്. മുൻകേന്ദ്രമന്ത്രി സുൽത്താൻ അഹമ്മദ്, മുൻ എംപി പ്രസൂൻ ബാനർജിയുടെ ഭാര്യ എന്നിവരുടെ മരണവും കേന്ദ്രത്തിന്റെ പ്രതികാരനിലപാട് മൂലമാണെന്ന ആരോപണവും മമത ഉയർത്തി.
2016 ലെ നാരദാ ടേപ്പ് വിവാദത്തിൽ പ്രതിയാക്കപ്പെട്ടതിന്റെ വേദനയിലാണ് മുൻ കേന്ദ്രമന്ത്രിയായ സുൽത്താൻ അഹമ്മദ് മരിച്ചതെന്ന് മമത ആരോപിച്ചു. നാരദാ ടേപ്പിൽ ഇടംപിടിച്ച തൃണമൂൽ എംപി പ്രസൂൻ ബാനർജിയുടെ ഭാര്യയുടെ മരണത്തിനു പിന്നിലും കേന്ദ്രത്തിന്റെ പ്രതികാര നിലപാടാണെന്ന് മമത ആരോപിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെത്തുടർന്ന് നേതാക്കളും അവരുടെ ബന്ധുക്കളും കടുത്ത സമ്മർദത്തിലായിരുന്നുവെന്നാണ് മമതയുടെ ആരോപണം.
അതേസമയം തപസ്പോളിന് അർഹിക്കുന്ന അംഗീകാരം നൽകാൻ മമത ബാനർജി തയാറായിരുന്നില്ലെന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബാബുൽ സുപ്രിയോ പറഞ്ഞു. ബംഗാളി സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാവായ തപസ്പോളിനെ, റോസ്വാലി ചിട്ടിതട്ടിപ്പ് കേസിലെ അറസ്റ്റിനെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം അവഗണിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ജയ്പ്രകാശ് മജുംദാറും ആരോപിച്ചു.
തപസ് പോളിന്റെ മരണം: മമതയും ബിജെപി നേതൃത്വവും തമ്മിൽ വാക്പോര്
12:40 AM Feb 20, 2020 | Deepika.com