ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രണ്ട് മാസമായി ഡൽഹിയിലെ ഷഹീൻബാഗിൽ സമരം നടത്തുന്നവരുമായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം ചർച്ച നടത്തി. മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രൻ എന്നിവരാണ് സമരവേദിയിലെത്തി ചർച്ച നടത്തിയത്. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ഷഹീൻബാഗിലെ റോഡിൽനിന്നു സമരവേദി മാറ്റണമെന്നു മധ്യസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ സമരക്കാർ തീരുമാനം അറിയിച്ചിട്ടില്ല.
ഷഹീൻബാഗിലെ റോഡിൽ നിന്നു സമരക്കാരെ ഒഴിപ്പിക്കണമെന്ന ഹർജിയിലാണ് ജസ്റ്റീസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് അഭിഭാഷകരുടെ സംഘത്തെ മധ്യസ്ഥതയ്ക്കായി നിയോഗിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് മധ്യസ്ഥർ സമരവേദിയിലെത്തി ചർച്ച നടത്തിയത്. പ്രതിഷേധത്തെ കോടതി എതിർക്കുന്നില്ലെന്നും റോഡ് തടസപ്പെടുത്തുന്നതാണ് പ്രശ്നമെന്നുമുള്ള കോടതിയുടെ നിലപാട് അറിയിച്ച അഭിഭാഷകർ, ഇക്കാര്യത്തിൽ സമരക്കാരുടെ എല്ലാവരുടെയും ഭാഗം കേൾക്കാൻ തയാറാണെന്നും പറഞ്ഞു.
മാധ്യമങ്ങളുടെ മുന്നിൽ വച്ച് ചർച്ച നടത്താൻ തയാറല്ലെന്നു മധ്യസ്ഥ സംഘം നിലപാടെടുത്തതിനെ ആദ്യം സമരക്കാർ എതിർത്തെങ്കിലും പിന്നീട് ആവശ്യം ഉപേക്ഷിച്ചു.
സമരക്കാരുടെ നിലപാട് ചോദിച്ചറിയുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് പിന്നീട് സഞ്ജയ് ഹെഗ്ഡെയും സാധന രാമചന്ദ്രനും മാധ്യമങ്ങളെ അറിയിച്ചു. ചർച്ചകൾ തുടരുകയാണ്. വിഷയത്തിൽ തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് സമരക്കാർ പറഞ്ഞത്. അതുവരെ തങ്ങളുടെ ശ്രമം തുടരുമെന്നും സാധന രാമചന്ദ്രൻ പറഞ്ഞു.
മധ്യസ്ഥ നീക്കങ്ങൾ നടത്തി തിങ്കളാഴ്ച നിലപാട് അറിയിക്കാനാണ് സുപ്രീംകോടതി അഭിഭാഷക സംഘത്തോട് നിർദേശിച്ചിരിക്കുന്നത്.
ഷഹീൻബാഗ് സമരക്കാരുമായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥസംഘം ചർച്ച നടത്തി
12:38 AM Feb 20, 2020 | Deepika.com