ബംഗളൂരു: വിയോജിപ്പിനെ ദേശവിരുദ്ധതയായി ചിത്രീകരിക്കരുതെന്ന് അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുടെ 34-ാമത് ദ്വൈവാർഷിക പ്ലീനറി സമ്മേളനം. സ്വയംഭാഷണംകൊണ്ട് ഒരിക്കലും ജനാധിപത്യം കെട്ടിപ്പടുക്കാൻ കഴിയില്ലെന്നും സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സിബിസിഐ പുറത്തിറക്കിയ സംയുക്തപ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇടുങ്ങിയതും വിഭജിക്കുന്നതുമായ സാംസ്കാരിക ദേശീയതയിൽനിന്ന് വ്യത്യസ്തമാണ് ദേശസ്നേഹം. അത് ഭരണഘടനാ ദേശീയതയുമായി ചേർന്നുപോകുന്നതാണ്. വ്യക്ത്യധിഷ്ഠിതമായ കാരണങ്ങളാൽ ഒരു ഇന്ത്യൻ പൗരന്റെയും ദേശസ്നേഹത്തെ ചോദ്യം ചെയ്യാൻ പാടില്ല. യഥാർഥ ദേശസ്നേഹം വ്യത്യസ്തതകൾക്കിടയിൽ നമ്മെ ഒന്നിപ്പിക്കുന്നതാണ്.
വംശത്തെയും ജനപദങ്ങളെയും രാഷ്ട്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതും മനുഷ്യകുടുംബം മുഴുവന്റെയും നന്മയിലേക്ക് പൗരന്മാരുടെ ശ്രദ്ധ തിരിക്കുന്നതുമാണ് ദേശസ്നേഹം. ഭൂരിപക്ഷാധിപത്യത്തിന്റെ ദേശീയതാപ്രത്യയശാസ്ത്രം തങ്ങളുടേതൊഴിച്ചുള്ള സംസ്കാരങ്ങളെ അവഹേളിക്കാൻ പ്രേരിപ്പിക്കുന്ന അക്രമങ്ങൾ ശാശ്വതീകരിക്കുന്നു. ദേശസ്നേഹവും കപടദേശീയതയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്.
രാജ്യസ്നേഹം രാഷ്ട്രത്തെ കെട്ടിപ്പടുക്കുമ്പോൾ കപടദേശീയത രാജ്യത്തിന്റെ അഖണ്ഡതയെയും ഒത്തൊരുമയെയും ഐക്യത്തെയും നശിപ്പിക്കുന്നു. കപടദേശീയത, പ്രത്യേകിച്ച് അതിന്റെ ഏറ്റവും സമൂലവും തീവ്രവുമായ രൂപങ്ങളിൽ, യഥാർഥ ദേശസ്നേഹത്തിന്റെ വിരുദ്ധതയാണ്. കപടദേശീയത സമഗ്രാധിപത്യത്തിന്റെ പുതിയ രൂപങ്ങൾക്ക് തുടക്കം കുറിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഭരണാധികാരികളോട് അഭ്യർഥിക്കുന്നുവെന്നും സിബിസിഐ പ്രസ്താവനയിൽ അറിയിച്ചു.
മതം ഇന്ത്യൻ പൗരത്വം നിർണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമാകരുതെന്ന് ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട്, ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാർ ഉറപ്പിച്ചു പറയുന്നുവെന്നും രാജ്യത്ത്, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപിക്കുന്ന ഭയം, ഉത്കണ്ഠ, അനിശ്ചിതത്വം എന്നിവ ഇല്ലാതാക്കാൻ അധികാരികൾ ആത്മാർഥവും ഫലപ്രദവുമായ മാർഗങ്ങളുമായി മുന്നോട്ടുവരണമെന്നും സിബിസിഐ സമ്മേളനം ആവശ്യപ്പെട്ടു.
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെല്ലാം ഉറപ്പുവരുത്തുന്ന ഒരു പരമാധികാര സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണഘടനയെക്കുറിച്ച് അഭിമാനിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട രാജ്യം എന്നേക്കും ഐക്യത്തോടെ തുടരുന്നതിന് ഭരണഘടനയുടെ മാനുഷിക കാഴ്ചപ്പാടിനെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങൾക്കും എതിരേ ഓരോ പൗരനും എപ്പോഴും ജാഗരൂകരായിരിക്കണമെന്നു സിബിസിഐ സമ്മേളനം ആഹ്വാനം ചെയ്തു.
സംവാദം ജനിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തരുത്; പകരം ജനിക്കാത്തവരുടെ ജീവിക്കാനുള്ള അവകാശവും ഗൗരവമായി എടുക്കേണ്ടതാണ്. ഗർഭധാരണ നിമിഷം മുതൽ മനുഷ്യനെ ബഹുമാനിക്കുകയും ഒരു വ്യക്തിയായി കണക്കാക്കുകയും ചെയ്യണം. ഓരോ മനുഷ്യജീവിതത്തിനും അന്തർലീനമായ അന്തസുണ്ട്, അതിനാൽ ഗർഭപാത്രം മുതൽ ശവകുടീരം വരെയുള്ള ഒരു മനുഷ്യൻ എന്ന ബഹുമാനം നല്കി പരിഗണിക്കപ്പെടണം. ഗർഭച്ഛിദ്രം ആറുമാസം വരെ നിയമവിധേയമാക്കാനുള്ള നടപടികൾ കടുത്ത അനീതിയായി അപലപിക്കപ്പെടേണ്ടതാണ്, അത് ജനിക്കാത്തവരുടെ ജീവിക്കാനുള്ള അവകാശത്തെ ദുർബലപ്പെടുത്തുന്നു. പാർലമെന്റിൽ ഈ ബിൽ ഉടൻ പിൻവലിക്കണമെന്ന് അഭ്യർഥിക്കുന്നതായും സിബിസിഎ പ്രസ്താവനയിൽ അറിയിച്ചു.
ദരിദ്രരുമായും ദളിതരുമായും ഗോത്രവർഗക്കാരുമായുമുള്ള സംവാദം ഇന്ത്യൻ പശ്ചാത്തലത്തിൽ അടിയന്തര പരിഗണന കിട്ടേണ്ട ഒന്നാണ്. ദളിതർക്കും ആദിവാസി ജനങ്ങൾക്കും സാമൂഹികമായി അവരുടെ മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ദളിത് ക്രൈസ്തവർക്കും ഗോത്രവർഗക്കാർക്കും നീതി ഉറപ്പാക്കാൻ മതിയായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് അഭ്യർഥിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ ഏഴു ദിവസമായി നടന്ന സമ്മേളനത്തിൽ രാജ്യത്തെ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിൽപെട്ട 174 രൂപതകളിൽ നിന്നായി 200-ഓളം രൂപതാധ്യക്ഷന്മാരും വിരമിച്ച മെത്രാന്മാരും വിവിധ സിബിസിഐ കമ്മീഷനുകളുടെ ഭാരവാഹികളും പങ്കെടുത്തു.
സംവാദം-സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത എന്നതാണു സമ്മേളനം ചർച്ചചെയ്ത വിഷയം. ഇന്നത്തെ ഇന്ത്യൻ സാഹചര്യം, സംവാദത്തോടുള്ള സഭയുടെ പ്രതിബദ്ധത, മറ്റ് ബോധ്യങ്ങളുള്ള ആളുകളുമായുള്ള സംവാദം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും വിവിധ ശില്പശാലകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
ഇന്ത്യയിലെ വത്തിക്കാൻ നൂൺഷ്യോ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ, സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ, സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, പ്രഥമ വൈസ് പ്രസിഡന്റ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, ദ്വിതീയ വൈസ് പ്രസിഡന്റ് മാർ ജോർജ് ഞരളക്കാട്ട്, ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ, സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസ തുടങ്ങിയവർ സമ്മേളനത്തിന്റെ ഭാഗമായ വിവിധ സെഷനുകളിൽ പങ്കെടുത്തു.
സമാപനദിനമായ ഇന്നലെ രാവിലെ 6.45ന് നടന്ന ദിവ്യബലിയിൽ സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് മുഖ്യകാർമികനായി. ദിവ്യബലിക്കു ശേഷം നടന്ന സെഷനിൽ 34-ാമത് ദ്വൈവാർഷിക പ്ലീനറി സമ്മേളനത്തിന്റെ അന്തിമപ്രസ്താവന അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ബിസിനസ് സെഷനുശേഷം അഞ്ചിന് സമാപനചടങ്ങുകൾ നടന്നു.
വിയോജിപ്പിനെ ദേശവിരുദ്ധതയായി ചിത്രീകരിക്കരുത്: സിബിസിഐ
12:22 AM Feb 20, 2020 | Deepika.com