ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരേ മംഗളൂരിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായ കർണാടക ഹൈക്കോടതി.
കേസ് അന്വേഷണം ഉത്തമവിശ്വാസമില്ലാത്തതും പക്ഷപാതപരവുമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പോലീസിന്റെ വീഴ്ച മറയ്ക്കാനുള്ള ബോധപൂർവമായ ശ്രമമാണു പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരേ നടപടിയെന്നു വിമർശിച്ചു. 2019 ഡിസംബർ 19നായിരുന്നു മംഗളൂരുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്കെതിരേ പോലീസ് 31 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു.
കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽനിന്നുള്ള മുഹമ്മദ് ആഷിക് എന്നയാളും മറ്റ് 20 പേരും സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റീസ് ജോണ് മൈക്കിൾ കുഞ്ഞയാണ് ജാമ്യം അനുവദിച്ചത്.
മംഗളൂരു വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിറ്റിംഗ് ഹൈക്കോടതി ജഡ്ജി തലവനായി ജുഡീഷൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ഇന്നലെ നിയമസഭയിൽ ആവശ്യപ്പെട്ടു. വെടിവയ്പ് പോലീസ് മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്നു പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആരോപിച്ചു.
"നടപടി പോലീസിന്റെ വീഴ്ച മറയ്ക്കാൻ'; മംഗളൂരു വെടിവയ്പ് കേസിൽ കർണാടക ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
12:16 AM Feb 20, 2020 | Deepika.com