ന്യൂഡൽഹി: ഇന്ത്യയോടുള്ള കൂറ് ബിജെപിക്കു പണയം വയ്ക്കാൻ തയാറല്ലെന്ന് ഇൽതിജ മുഫ്തി. ജമ്മു കാഷ്മീരിലെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ വെളിപ്പെടുത്തിയും നരേന്ദ്ര മോദി സർക്കാരിനെതിരേ അതിരൂക്ഷ വിമർശനങ്ങളുന്നയിച്ചുമാണ് ജമ്മു കാഷ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി ഡൽഹിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിച്ചത്.
ജമ്മു കാഷ്മീരിലെ പ്രാദേശിക പാർട്ടികളോടും കേന്ദ്രസർക്കാരിനോടും ജനങ്ങൾക്ക് കടുത്ത വിരോധമുണ്ട്. പ്രത്യേകിച്ച് കേന്ദ്ര സർക്കാരിനോട് അവർക്ക് കടുത്ത വിദ്വേഷം ആണുള്ളത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം നീക്കം ചെയ്ത ശേഷം കാഷ്മീരിൽ സ്വൈരമായി ചുറ്റിക്കറങ്ങാൻ കഴിയുന്നു എങ്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയെ താൻ സലാം വയ്ക്കാൻ തയാറാണെന്നും ഇൽതിജ തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബഹുമാനമുണ്ട്. എന്നാൽ, അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണോ അതോ ബോധപൂർവം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണോ എന്നാണ് ഇൽതിജ ചോദിച്ചത്.
പൊതു സുരക്ഷ നിയമം ചുമത്തി വീട്ടു തടങ്കലിൽ ആക്കിയിരിക്കുന്ന തന്റെ അമ്മയോട് കൂടുതൽ സംസാരിക്കുന്നത് അവരുടെ കാര്യങ്ങൾ ദുഷ്കരമാകുമെന്ന് ചില ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ബിജെപിയോട് ചേർന്ന് കാഷ്മീരിൽ സർക്കാരുണ്ടാക്കിയതിൽ തന്റെ അമ്മയോട് കാഷ്മീരി ജനതയ്ക്ക് വിരോധം ഉണ്ടായാൽ അവരെ കുറ്റം പറയാൻ സാധിക്കില്ലെന്നും ഇൽതിജ തുറന്നു പറഞ്ഞു.
സെബി മാത്യു
ഇന്ത്യയോടുള്ള കൂറ് ബിജെപിക്കു പണയം വയ്ക്കില്ല: ഇൽതിജ മുഫ്തി
12:27 AM Feb 19, 2020 | Deepika.com