ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾക്കു വിരുദ്ധമായ നിലപാടുകൾ എടുത്തതുകൊണ്ടാണ് ബ്രിട്ടീഷ് എംപി ഡെബ്ബി ഏബ്രഹാമിനു വീസ നിഷേധിച്ചതെന്നു കേന്ദ്രം. ഫെബ്രുവരി പതിന്നാലിന് തന്നെ ഇക്കാര്യം ഡെബ്ബിയെ അറിയിച്ചിരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ ഡെബ്ബി വിമർശിച്ചതാണു സർക്കാരിനെ ചൊടിപ്പിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡെബിക്ക് ഇന്ത്യ സന്ദർശനത്തിനായി ഈ വർഷം ഒക്ടോബർ അഞ്ചു വരെ കാലാവധിയുടെ ഇ-വീസ നൽകിയിരുന്നത്. എന്നാൽ, ഇന്ത്യയുടെ ദേശീയ താത്പര്യത്തിനു വിരുദ്ധമായി പ്രവർത്തിച്ചു എന്നു കണ്ടെത്തി ഫെബ്രുവരി 14ന് ഈ വീസ റദ്ദാക്കി. അക്കാര്യം അവരെ അന്നുതന്നെ അറിയിക്കുകയും ചെയ്തു എന്നാണു സർക്കാർ വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്കു തിരിക്കുന്പോൾ ഡെബ്ബി ഏബ്രഹാമിന്റെ കൈവശം മൂല്യമുള്ള ഇന്ത്യൻ വീസ ഇല്ലായിരുന്നു. ബ്രിട്ടീഷ് പൗരന്മാർക്ക് വിമാനത്താവളത്തിൽ എത്തുന്പോൾ വീസ ഓണ്‍ അറൈവൽ നൽകാൻ വ്യവസ്ഥയില്ല.
അതു പോലെ തന്നെ ബിസിനസ് ആവശ്യങ്ങൾക്കായി നൽകുന്ന ഇ-വീസ കുടുംബത്തെയോ സുഹൃത്തുക്കളെയോ സന്ദർശിക്കാൻ അനുവാദമുള്ളതല്ല. അതിനു വേറെ വീസ അപേക്ഷ നൽകണമെന്നും സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. തന്റെ വീസ അകാരണമായി റദ്ദാക്കി എന്നാണ് തിങ്കളാഴ്ച ഡെബ്ബി ഏബ്രഹാം പറഞ്ഞിരുന്നത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയ തന്നോട് വീസ റദ്ദാക്കി എന്ന് അധികൃതർ അറിയിക്കുകയായിരുന്നു എന്നും അവർ ട്വിറ്ററിൽ ഇട്ട പ്രസ്താവനയിൽ പറഞ്ഞു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഡെസ്കിലെ ഉദ്യോഗസ്ഥൻ തന്നോട് തട്ടിക്കയറി എന്നും അവർ ആരോപിച്ചു.
ഡെബ്ബിയെ തിരിച്ചയച്ച വിഷയത്തിൽ ഭിന്നാഭിപ്രായങ്ങളുമായി കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കൾ വിരുദ്ധ പക്ഷങ്ങളായി നിലയുറപ്പിച്ചു. പാക്കിസ്ഥാന്റെ ഇടനിലക്കാരി ആയതിനാൽ ബ്രിട്ടീഷ് എംപി ഡെബ്ബി ഏബഹാമിനെ നാടു കടത്തേണ്ട ത് ആവശ്യമായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി അഭിഷേക് മനു സിംഗ്വി ചൊവ്വാഴ്ച പറഞ്ഞു. എന്നാൽ, സർക്കാർ നീക്കത്തെ എതിർത്ത കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ട്വീറ്റിന് തൊട്ടുപിന്നാലെയാണ് സിംഗ്വി സർക്കാരിനെ അനുകൂലിച്ചു രംഗത്തെത്തിയത്.
ബ്രിട്ടീഷ് എംപിക്കു വീസ നിഷേധിച്ചതു ദേശീയവിരുദ്ധ നിലപാടു മൂലം: കേന്ദ്രം
12:27 AM Feb 19, 2020 | Deepika.com