ബംഗളൂരു: ദരിദ്രരുമായുള്ള സംവാദവും അവർക്കുവേണ്ടിയുള്ള നിസ്വാർഥസേവനവും കത്തോലിക്കാ സഭയുടെ മുഖമുദ്രയാണെന്ന് സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന സിബിസിഐ പ്ലീനറി സമ്മേളനത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ നടന്ന ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദരിദ്രരുമായുള്ള ജീവിതസംവാദം ഇന്ത്യൻ സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദൗത്യമാണ്. ദരിദ്രർ പലപ്പോഴും മാറ്റിനിർത്തപ്പെടുകയാണ്. അതിനാൽ അവരുമായുള്ള സംവാദം വളരെ കുറവാണ്. ദരിദ്രരോടു ദൈവത്തിന്റെ സന്ദേശം ആശയവിനിമയം നടത്തുന്നത് അവരിൽ അതിവേഗം സ്വാധീനം ചെലുത്തുമെന്ന് കോൽക്കത്തയിലെ വിശുദ്ധ മദർ തെരേസ മികച്ച രീതിയിൽ നമ്മെ പഠിപ്പിച്ചുവെന്നും മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.
സിബിസിഐ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ചടങ്ങിൽ കാണ്ഡമാൽ ആക്രമണത്തിന്റെ ഇരകളായ ഏഴുപേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. മാധ്യമപ്രവർത്തകനായ ആന്റോ അക്കരയാണ് അവരെ സിബിസിഐ സമ്മേളനത്തിനു മുമ്പാകെ അവതരിപ്പിച്ചത്.
തുടർന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച, പ്രായപൂർത്തിയാകാത്തവരെയും ദുർബലരായ മുതിർന്നവരെയും സംരക്ഷിക്കുന്നതിനുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗം സിസ്റ്റർ അരീന ഗോൺസാൽവസ് ആർജഐം എല്ലാ സ്ഥാപനങ്ങൾക്കും രൂപതാ തലത്തിൽ ശിശുസംരക്ഷണ നയം ഉണ്ടായിരിക്കണമെന്നും എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളിലും ഈ നയം പാലിക്കണമെന്നും പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. യുണൈറ്റഡ് ക്രിസ്ത്യൻ പ്രെയർ ഫോർ ഇന്ത്യ വക്താക്കളായ ഡോ. രാജു ഏബ്രഹാം, കോർണൽ എന്നിവരും സിബിസിഐ അംഗങ്ങളെ അഭിസംബോധന ചെയ്തു.
ദരിദ്രർക്കുവേണ്ടിയുള്ള നിസ്വാർഥ സേവനം സഭയുടെ മുഖമുദ്ര: മാർ ക്ലീമിസ് ബാവ
01:31 AM Feb 18, 2020 | Deepika.com