ന്യൂഡൽഹി: വാരാണസി - ഇൻഡോർ കാശി മഹാകാൽ എക്സ്പ്രസിൽ ഒരു സീറ്റ് ചെറിയ ശിവക്ഷേത്രമാക്കിയത് സോഷ്യൽ മീഡിയയിൽ വിവാദമായതോടെ വിശദീകരണവുമായി റെയിൽവേ. ശിവന്റെ ചിത്രം സ്ഥാപിച്ചത് സ്ഥിരമായിട്ടല്ലെന്നാണ് റെയിൽവേ പറയുന്നത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിനിലെ ജോലിക്കാർ പൂജയ്ക്കായി താത്കാലികമായാണ് ചിത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശദീകരണം.
മൂന്നു ജ്യോതിർലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുളള ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കഴിഞ്ഞ ദിവസം വാരാണസിയിൽ ഉദ്ഘാടനം ചെയ്തത്. ട്രെയിനിലെ ബി ഫൈവ് കോച്ചിലെ 64-ാം നന്പർ സീറ്റ് പൂജയ്ക്കായി ഒരുക്കിയത് പിന്നീടു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
എല്ലാ ദിവസവും ട്രെയിനിൽ ആരാധനയ്ക്കായി ഒരു സീറ്റ് റിസർവ് ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആദ്യട്രിപ്പിൽ സൈഡ് ലോവർ ബെർത്താണു പ്രാർഥനയ്ക്കായി മാറ്റിവച്ചത്. ശിവന്റെ ചിത്രങ്ങൾ സീറ്റിൽ വച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു പോലും കണ്‍ഫേം ടിക്കറ്റുകൾ ലഭിക്കാത്ത രാജ്യത്തെ റെയിൽവേ സംവിധാനത്തിൽ ഒരു സീറ്റ് മാറ്റിവയ്ക്കുന്നതു സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.
ഇൻഡോറിനു സമീപമുള്ള ഓംകാരേശ്വർ, ഉജ്ജയിനിലുള്ള മഹാകാലേശ്വർ, വാരാണസിയിലുള്ള കാശി വിശ്വനാഥ് എന്നീ ജ്യോതിർലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് വാരാണസി ഇൻഡോർ-കാശി മഹാകാൽ എക്സ്പ്രസിന്റെ യാത്ര.
മോദി ഉദ്ഘാടനം ചെയ്ത ട്രെയിനിൽ "മിനി' ശിവക്ഷേത്രം
01:31 AM Feb 18, 2020 | Deepika.com