ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡൽഹിയിലെ ഷഹീൻബാഗിൽ രണ്ടുമാസത്തിലേറെയായി സമരം നടത്തുന്നവരുമായി ചർച്ച നടത്തുന്നതിനു സുപ്രീംകോടതി മധ്യസ്ഥരെ നിയോഗിച്ചു. ഇപ്പോൾ സമരം നടത്തുന്നയിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറ്റുന്നതിനിനാണ് ചർച്ച നടക്കുക.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെയെയും സാധനാ രാമചന്ദ്രനെയുമാണ് ജസ്റ്റീസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് നിയോഗിച്ചത്. പ്രതിഷേധിക്കുന്നത് മൗലികാവകാശമാണെന്നു വ്യക്തമാക്കിയെങ്കിലും അതിന്റെ പേരിൽ റോഡ് സ്തംഭിപ്പിക്കാൻ അനുവദിക്കില്ലെന്ന് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
ഷഹീൻബാഗിൽ സമരം നടത്തുന്നവരെ ഒഴിപ്പിക്കണമെന്ന ഹർജിയിലാണ് കോടതിയുടെ നടപടി. പ്രതിഷേധക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആവശ്യം. എന്നാൽ, അതു കോടതി കണക്കിലെടുത്തില്ല.
റോഡ് സ്തംഭിപ്പിക്കാതെ പ്രതിഷേധത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തിക്കൂടേയെന്നാണ് കോടതി ഇന്നലെ പ്രധാനമായും ചോദിച്ചത്. പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ടെന്നും ഇതേ രീതിയിൽ മറ്റൊരു വിഭാഗം വേറൊരു പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയ കോടതി, എല്ലാവരും ഗതാഗത തടസമുണ്ടാക്കിയാൽ എന്തുചെയ്യുമെന്നും ചോദിച്ചു. ആംബുലൻസുകൾ, സ്കൂൾ ബസുകൾ എന്നിവ കടന്നുപോകാൻ സൗകര്യം നൽകുന്നുണ്ടെന്നു പ്രതിഷേധക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, ഷഹീൻബാഗിൽ പൂർണമായും ഗതാഗത സ്തംഭനമാണെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തിക്കൊണ്ടു ചിലർ പിന്നണിയിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമരസ്ഥലം മാറ്റുന്ന കാര്യത്തിൽ ചർച്ച നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ച കോടതി, കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 24ലേക്കു മാറ്റി.
മുൻ മുഖ്യ വിവരാവകാശ കമ്മീഷണർ വജഹ്തുൾ ഹബീബുള്ളയെ മധ്യസ്ഥ നീക്കങ്ങൾക്കായി ഉൾപ്പെടുത്തണമെന്ന അഭിഭാഷക സമിതിയുടെ നിർദേശത്തിനും കോടതി അംഗീകാരം നൽകി.
ഷഹീൻബാഗ് സമരക്കാരുമായി ചർച്ച നടത്താൻ മധ്യസ്ഥർ
12:17 AM Feb 18, 2020 | Deepika.com