ന്യൂഡൽഹി: ശബരിമല കേസ് അടക്കമുള്ളവയിൽ മതപരമായ വിഷയങ്ങൾ പരിശോധിക്കുന്ന സുപ്രീം കോടതി ഒൻപതംഗ ബെഞ്ച് ഇന്നു നടത്താനിരുന്ന സിറ്റിംഗ് മാറ്റി. ഇന്നലെ വാദം കേട്ടതിനു ശേഷം വൈകുന്നേരം പുറത്തിറക്കിയ നോട്ടീസിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിനു മുന്പാകെ കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇന്നലെ വാദം നടത്തിയത്. ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിൽ പറയുന്ന മതപരമായ ആചാരങ്ങളിൽ പൊതു ഭരണം, ധാർമികത, ആരോഗ്യം ഭരണഘടനയുടെ പാർട്ട് മൂന്നിൽ പറയുന്ന കാര്യങ്ങൾ എന്നിവയെ ബാധിക്കുന്നുണ്ടെ ങ്കിൽ മാത്രമേ ജുഡീഷറിക്ക് ഇടപെടാനാകൂയെന്നു സോളിസിറ്റർ ജനറൽ വാദിച്ചു.
മതപരമായ ആചാരങ്ങളിൽ നിയന്ത്രണം കൊണ്ടുവരാനോ മതനിരപേക്ഷ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തണമെന്നോ പറയാനാവില്ല. മതപരമായ വിശ്വാസം പുലർത്തുന്നതിനും ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനുമുള്ള അവകാശം ഭരണഘടനയുടെ ആമുഖത്തിൽത്തന്നെ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിൽ വാദം നാളെയും തുടരും.
ശബരിമല കേസ്;ഇന്നത്തെ സിറ്റിംഗ് മാറ്റി
12:17 AM Feb 18, 2020 | Deepika.com