കേജരിവാളിനൊപ്പം കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര ഗൗതം എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് കേജരിവാൾ സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാം തവണയാണ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്.
ഡൽഹിയുടെ മാറ്റത്തിനു ചുക്കാൻ പിടിച്ച വിവിധ മേഖലയിൽനിന്നുള്ള അന്പതോളം പേരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു വിശിഷ്ടാതിഥികളായി ക്ഷണിച്ചിരുന്നു. ഇവർ കേജരിവാളിനൊപ്പം വേദി പങ്കിട്ടു. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം താരമായ മിനി മഫ്ളർമാൻ അവ്യാൻ തോമർ കേജരിവാളിന്റെ പ്രത്യേക ക്ഷണപ്രകാരം എത്തി ഇന്നലത്തെ ചടങ്ങിലും എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരെയും പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ക്ഷണിച്ചിരുന്നില്ല.
തനിക്കെതിരായ വിവാദങ്ങൾ ക്കും കേജരിവാൾ ചടങ്ങിൽ മറുപടി നൽകി. ആരുമായും ഏറ്റുമുട്ടലിനില്ലെന്നും ഡൽഹിക്കുവേണ്ടി കേന്ദ്രത്തിലെ സർക്കാരുമായി ചേർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
70 അംഗ നിയമസഭയിൽ 62 സീറ്റുകൾ നേടിയാണ് ആം ആദ്മി അധികാരത്തിലേറിയത്.