ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
ഡിസംബർ 15നു സർവകലാശാലയുടെ ലൈബ്രറിയിൽ കയറി വിദ്യാർഥികളെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലൈബ്രറിയിൽ പഠിച്ചു കൊണ്ടിരിക്കുന്നവരും പോലീസ് എത്തുന്നതുകണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നവരും പോലീസിന്റെ മർദനമേൽക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ജാമിയ മിലിയ സർവകലാശാലയിൽ ഡിസംബർ 15നുണ്ടായ ആക്രമണങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ജാമിയ മിലിയ കോ-ഓർഡിനേഷൻ കമ്മിറ്റിയും സർവകലാശാലയിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയും ചേർന്നാണ് പുറത്തുവിട്ടത്. എംഎ/ എംഫിൽ സെക്ഷനിൽനിന്നുള്ളതാണ് ഈ വീഡിയോ. ഹെൽമറ്റ് ധരിച്ചെത്തിയ പോലീസ് ലൈബ്രറിയിൽ വായിച്ചു കൊണ്ടിരുന്നവരെയും പഠിച്ചുകൊണ്ടിരുന്നവരെയും ലാത്തികൊണ്ട് അടിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ തടഞ്ഞുനിർത്തി മർദിക്കുകയും ചെയ്യുന്നുണ്ട്.
ലൈബ്രറി ഹാളിൽ പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികളോടുള്ള പോലീസ് നടപടി സർക്കാർ സ്പോണ്സർ ചെയ്ത തീവ്രവാദ ആക്രമണമാണെന്നും കോ-ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. ഇതോടെ ജാമിയ സംഘർഷത്തിൽ പോലീസും സർക്കാരും പറഞ്ഞിരുന്നവ കള്ളമാണെന്നു തെളിഞ്ഞെന്നും അവർ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ ബസ് കത്തിച്ചെന്നും പോലീസിനു നേരെ കല്ലെറിഞ്ഞെന്നും മറ്റും ആരോപിച്ചാണ് ഡിസംബർ 15ന് ജാമിയ കാന്പസിൽ പോലീസ് അക്രമമഴിച്ചുവിട്ടത്. അതേസമയം, പോലീസ് ബസിന് പെട്രോൾ ഒഴിക്കുന്നതിന്റെയും മറ്റും വീഡിയോകൾ പുറത്തുവന്നിരുന്നു.
സംഭവത്തിൽ അമിത് ഷായുടെയും ഡൽഹി പോലീസിന്റെയും വാദം പൊളിഞ്ഞെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തിയ കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പോലീസിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കിൽ സർക്കാരിന്റെ ലക്ഷ്യം ജനങ്ങൾക്ക് ബോധ്യമാകുമെന്നും അവർ പറഞ്ഞു.
ജാമിയ വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
12:36 AM Feb 17, 2020 | Deepika.com