ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം നടത്തുന്ന ഷഹീൻബാഗ് പ്രതിഷേധക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്കു നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.
അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലീസ് പ്രതിഷേധക്കാരെ തിരിച്ചയച്ചത്. മാർച്ച് നടത്തുന്നതിനു പോലീസ് നേരത്തെ തന്നെ അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് ആരംഭിച്ച മാർച്ച് സമരപ്പന്തലിൽ നിന്ന് ഏതാനും ദൂരം പിന്നിട്ടപ്പോൾ തന്നെ ബാരിക്കേഡ് ഉയർത്തി പോലീസ് തടഞ്ഞു. തുടർന്ന് ഡിസിപി ആർ.പി. മീണ അടക്കമുള്ളവരുമായി പ്രതിഷേധക്കാർ ചർച്ച നടത്തിയെങ്കിലും അനുമതി നൽകാൻ പോലീസ് തയാറായില്ല.
മാർച്ചിന് അനുമതി തേടിയുള്ള ഇവരുടെ അപേക്ഷ ന്യൂഡൽഹി എസിപിക്ക് കൈമാറിയിട്ടുണ്ടെ ന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഇതോടെ പോലീസിന്റെ വിലക്ക് ലംഘിച്ച് മാർച്ചുമായി മുന്നോട്ടു പോകേണ്ടെ ന്നു പ്രതിഷേധക്കാർ തീരുമാനിക്കുകയായിരുന്നു. സമാധാനപരമായാണ് തങ്ങളുടെ പ്രതിഷേധമെന്നും അനുകൂല തീരുമാനമുണ്ടാകുന്നതു വരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിയോജിപ്പുകളുള്ള ആരുമായും ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ പ്രതിഷേധക്കാർ തീരുമാനിച്ചത്.
ഷഹീൻബാഗ് പ്രതിഷേധക്കാരുടെ മാർച്ച് പോലീസ് തടഞ്ഞു
12:36 AM Feb 17, 2020 | Deepika.com