ന്യൂഡൽഹി: മൂദാബിരിയിലെ ചെളിനിറഞ്ഞ പാടത്തു പോത്തുകൾക്കൊപ്പം ഓടി ലോക സ്പ്രിന്റ് താരം ഉസൈൻ ബോൾട്ടിനേക്കാൾ വേഗം കൈവരിച്ച കംബള ജോക്കി (പോത്തോട്ടക്കാരൻ) ശ്രീനിവാസ റാവുവിന്റെ പ്രകടനം സായിയിലെ വിദഗ്ധർ വിലയിരുത്തും.
തിങ്കളാഴ്ചയാണ് ബംഗളൂരു സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ വിദഗ്ധർ ശ്രീനിവാസയുടെ മികവ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കംബള മത്സരത്തിലാണ് ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ശ്രീനിവാസ പോത്തുകൾക്കൊപ്പം കുതിച്ചത്. കെട്ടിടനിർമാണ തൊഴിലാളിയായ ഈയുവാവിന്റെ ഭാഗ്യം ഇതോടെ തെളിഞ്ഞു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സായ് അധികൃതർ ശനിയാഴ്ചതന്നെ ഇദ്ദേഹത്തെ ബന്ധപ്പെട്ടു റെയിൽവേ ടിക്കറ്റ് ഉൾപ്പെടെ ബുക്ക് ചെയ്തു കൊടുത്തു. തിങ്കളാഴ്ച സായ് ബാംഗളൂരു കേന്ദ്രത്തിലെ പരിശീലകർ ശ്രീനിവാസയുടെ പ്രകടനം വിലയിരുത്തുമെന്ന് സായി ഡയറക്ടർ ജനറൽ വ്യക്തമാക്കി. ദക്ഷിണ കർണാടകയിലെ മൂദാബിരി സ്വദേശിയാണ് 28കാരനായ ശ്രീനിവാസ ഗൗഡ.
സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കീഴിൽ പരിശീലനം നടത്താൻ ഗൗഡയെ ക്ഷണിക്കുമെന്ന് നേരത്തേ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. പിന്നീട് സായിയിലെ വിദഗ്ധ പരിശീലകരുടെ കീഴിൽ പരിശീലനം നടത്താനായി അവസര മൊരുക്കും.
ഒളിന്പിക്സ് മത്സര ഉപാധികൾ അടക്കമുള്ള കാര്യങ്ങളിൽ രാജ്യത്ത് വലിയൊരു വിഭാഗത്തിന് അറിവില്ലായ്മയുണ്ട്. ഇന്ത്യയിൽ കഴിവുള്ള ആരുംതന്നെ അവഗണിക്കപ്പെടുകയില്ലെന്നും കിരണ്‍ റിജിജു ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച പരിശീലകർ തന്നെ ശ്രീനിവാസയെ പരിശീലിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എംപി ശശി തരൂരും ശ്രീനിവാസ യെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തിരുന്നു. ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളിലും ഈ മിന്നൽ കുതിപ്പ് വാർത്തയാക്കിയിരുന്നു.
ദക്ഷിണകർണാടകയിലെ തീരദേശങ്ങളിൽ നടക്കുന്ന വാർഷിക മത്സരമാണ് കംബള. ചെളിനിറഞ്ഞ വയലിൽ രണ്ട് പോത്തുകൾക്കൊപ്പം നടത്തുന്ന ഓട്ടമത്സരമാണിത്. പ്രദേശത്തെ തുളുവ ജന്മിമാരും പ്രദേശവാസികളുമാണ് മത്സരം സംഘടിപ്പിക്കുന്നത്. 13.42 സെക്കൻഡ് സമയം കൊണ്ടാണ് ശ്രീനിവാസ ഗൗഡ 142 മീറ്റർ ഓടിയെത്തിയത്. അതായത് നൂറു മീറ്റർ ദൂരം ഫിനിഷ് ചെയ്തത് 9.55 സെക്കൻഡ് സമയം കൊണ്ടാണ്. ഇതു നൂറു മീറ്ററിൽ ഉസൈൻ ബോൾട്ട് ഒളിന്പിക്സിൽ കുറിച്ച 9.58 സെക്കൻഡ് സമയമെന്ന റിക്കാർഡ് മറികടന്നാണ്.
കഴിഞ്ഞ വർഷം നഗ്നപാദനായി നൂറു മീറ്റർ ഓടിയ മധ്യപ്രദേശിൽനിന്നുള്ള കർഷകൻ രാമേശ്വർ ഗുജ്ജറിനെ വിദഗ്ധ പരിശീലനം നൽകാൻ കായികമന്ത്രാലയവും സായിയും തെരഞ്ഞെടുത്തിരുന്നു.
എന്നാൽ, പ്രകടനം വിലയിരുത്താൻ ടിടി നഗർ സ്റ്റേഡിയത്തിൽ നടത്തിയ മത്സരത്തിൽ ആൾക്കൂട്ടത്തെക്കണ്ട് അന്പരന്ന രാമേശ്വർ ഓട്ടം പൂർത്തിയാക്കാതെ പിന്മാറുകയായിരുന്നു.
കംബള ജോക്കി ശ്രീനിവാസയുടെ വേഗം തിങ്കളാഴ്ച ട്രാക്കിൽ പരീക്ഷിച്ചറിയും
01:52 AM Feb 16, 2020 | Deepika.com