ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ മുതിരരുതെന്നു തുർക്കി പ്രസിഡന്റ് റിസെപ് തയ്യിപ് എർദോഗന് ഇന്ത്യ മുന്നറിയിപ്പു നല്കി. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ എർദോഗൻ കാഷ്മീർ വിഷയം ഉന്നയിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
എർദോഗന്റെ പരാമർശങ്ങൾ ഇന്ത്യ പൂർണമായി തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം ആവർത്തിച്ചു. ദ്വിദിന പാക് സന്ദർശനത്തിനെത്തിയ എർദോഗൻ വെള്ളിയാഴ്ചയാണു പരാമർശങ്ങൾ നടത്തിയത്. ഒന്നാം ലോകമഹായുദ്ധ കാലത്തു വിദേശ ശക്തികൾക്കെതിരേ തുർക്കി നടത്തിയ പോരാട്ടത്തിനു തുല്യമാണ് കാഷ്മീരികളുടെ സമരമെന്നായിരുന്നു
അദ്ദേഹത്തിന്റെ പരാമർശം. അടുത്ത കാലത്ത് ഏകപക്ഷീയമായി എടുക്കപ്പെട്ട ചില തീരുമാനങ്ങൾ മൂലം കാഷ്മീരി ജനതയുടെ ദുരിതം വർധിച്ചുവെന്നും ഇന്ത്യയെ പരാമർശിക്കാതെ എർദോഗൻ അഭിപ്രായപ്പെട്ടു.
വസ്തുതകൾ മസിലാക്കാൻ തുർക്കിനേതൃത്വം തയാറാകണമെന്നു രവീഷ്കുമാർ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽനിന്നുള്ള തീവ്രവാദം ഇന്ത്യക്കും ഇന്ത്യ ഉൾപ്പെടുന്ന പ്രാദേശിക മേഖലയ്ക്കും ഉണ്ടാക്കുന്ന ഭീഷണിയടക്കം മനസിലാക്കാൻ തയാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എർദോഗൻ ഇതാദ്യമായല്ല പാക്കിസ്ഥാനു വേണ്ടി കാഷ്മീർ വിഷയം പരാമർശിക്കുന്നത്. ഇന്ത്യ കഴിഞ്ഞ ഓഗസ്റ്റിൽ കാഷ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനു പിന്നാലെ സെപ്റ്റംബറിൽ നടന്ന യുഎൻ പൊതുസമ്മേളനത്തിൽ എർദോഗൻ വിഷയം ഉന്നയിച്ചിരുന്നു.
പാക് പാർലമെന്റിൽ കാഷ്മീർ പരാമർശിച്ച് എർദോഗൻ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഇന്ത്യ
01:18 AM Feb 16, 2020 | Deepika.com