ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങളിൽ കൊറോണ വൈറസ് ബാധ കണ്ടെത്താനുള്ള പരിശോധന ആരംഭിക്കുന്നതിനുമുന്പ് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു ഡൽഹി വിമാനത്താവളത്തിലെത്തിയ 17 പേരിൽ രോഗബാധ സ്ഥിരീകരിച്ചതായി ഡൽഹി ആരോഗ്യവകുപ്പ്. ഫെബ്രുവരി 13 വരെ ഡൽഹി വിമാനത്താവളത്തിലെത്തിയത് 5,700 യാത്രക്കാരാണ്. ഇവരെ പരിശോധനകൾക്കു വിധേയമാക്കി. ഇതിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ള 4,707 പേരെ നിരീക്ഷിച്ചു. ഇവരിൽനിന്നാണ് 17 പേരെ കണ്ടെത്തിയത്. 68 പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്.
എന്നാൽ, ഇക്കാലയളവിൽ ഡൽഹി വിമാനത്താവളത്തിലെത്തിയ 817 പേരെക്കുറിച്ചു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജനുവരി 15നു മുന്പോ അതിനു ശേഷമോ ചൈനയിലേക്കും മറ്റു രാജ്യങ്ങളിലേക്കും സഞ്ചരിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈന, ഹോങ്കോംഗ്, തായ്ലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽനിന്ന് എത്തിയവരെ ജനുവരി 17 മുതലാണ് വിമാനത്താവളങ്ങളിൽ പരിശോധിക്കാൻ തുടങ്ങിയത്.
ഡൽഹിയിൽ പരിശോധന നടത്തിയ 4,705 യാത്രക്കാരിൽ 1,249 പേർ വെസ്റ്റ് ഡൽഹി ജില്ലയിലുള്ളവരാണ്. 1,073 പേർ സെൻട്രൽ ഡൽഹിയിലുള്ളവരും. 11 ജില്ലകളിലെ ആരോഗ്യവകുപ്പ് ആസ്ഥാനങ്ങളിൽ സെൻട്രലൈസ്ഡ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. പനി പോലുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധനകൾക്കു വിധേയരാകണമെന്നു ഡൽഹി ആരോഗ്യവകുപ്പ് നിർദേശം നല്കിയിട്ടുണ്ട്.
17 വിമാനയാത്രക്കാർക്കു ഡൽഹിയിൽ കൊറോണ രോഗബാധ കണ്ടെത്തി
01:18 AM Feb 16, 2020 | Deepika.com