ചെന്നൈ: തമിഴ്നാട്ടിൽ സിഎഎ വിരുദ്ധ പ്രക്ഷോഭർക്കു നേരെയുള്ള അതിക്രമത്തിൽ ശക്തമായ എതിർപ്പുയർത്തി ഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം. കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം സർക്കാരിനെതിരേ ആരോപണങ്ങൾ ശക്തമാക്കുകയും ചെയ്തു.
ഇതോടെ അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷം മുസ്ലിം വിഭാഗങ്ങളോടുള്ള ഐക്യദാർഢ്യം ആവർത്തിച്ചു പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ ഗീബൽസിയൻ തന്ത്രം വിലപ്പോകില്ലെന്നും മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിന് ‘അമ്മ സർക്കാർ’ മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും റവന്യുമന്ത്രി ആർ.ബി. ഉദയകുമാർ പറഞ്ഞു. സ്വന്തം കുട്ടികളെപ്പോലെയോ കുടുംബാംഗങ്ങളെപ്പോലെയോ ആണ് മുസ്ലിം സമുദായത്തെ മുഖ്യമന്ത്രി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സമാധാനപരമായാണു പ്രതിഷേധം നടന്നിരുന്നതെന്നും ഇവരെ പിരിച്ചുവിടാൻ പോലീസ് ബലം പ്രയോഗിച്ചത് എന്തിനെന്നുമായിരുന്നു പ്രതിപക്ഷനേതാവ് സ്റ്റാലിന്റെ മറുചോദ്യം. അതേസമയം, സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു പ്രകോപനപരമായ സന്ദേശങ്ങളൊന്നും പ്രചരിപ്പിക്കരുതെന്നു പോലീസ് ജനങ്ങളോട് അഭ്യർഥിച്ചു. വെള്ളിയാഴ്ച പ്രക്ഷോഭകാരികളെ പിരിച്ചുവിടുന്നതിനിടെയുണ്ടായ സംഘർഷത്തിൽ നാലു പോലീസുകാർക്കു പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്തെന്പാടും പ്രതിഷേധം ശക്തമാവുകയായിരുന്നു.
സിഎഎ വിരുദ്ധ പ്രക്ഷോഭം: പോലീസിനെതിരേ ഡിഎംകെ
01:18 AM Feb 16, 2020 | Deepika.com