ന്യൂഡൽഹി: നിർഭയ കേസിൽ സുപ്രീംകോടതിയിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റീസ് ആർ. ഭാനുമതി കുഴഞ്ഞുവീണു. അൽപസമയത്തിനകം തന്നെ സാധാരണ നിലയിലെത്തിയ ജസ്റ്റീസിനെ സുരക്ഷ ഉദ്യോഗസ്ഥർ ചേംബറിലേക്ക് കൂട്ടിക്കൊണ്ടു പോയി. കേസിലെ നാലു പ്രതികളിൽ പവൻ ഗുപ്ത മാത്രം ഇതുവരെ ദയാഹർജി നൽകുകയോ തടസ ഹർജി നൽകുകയോ ചെയ്തിട്ടില്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നിയമ മാർഗങ്ങൾ സ്വീകരിക്കാൻ പവൻ ഗുപ്ത നിർബന്ധിക്കപ്പെടരുതെന്നും കോടതി നിർദേശിച്ചു. മറ്റു മൂന്നു പ്രതികളുടെയും വധശിക്ഷ നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പ്രതികൾക്ക് അവസാന അവസരമായി ഒരാഴ്ച നൽകിയിരുന്നു. അതിനാൽ പ്രതികളെ വെവ്വേറെ തൂക്കിലേറ്റുന്ന കാര്യം പരിഗണിക്കാതിരിക്കാൻ മറ്റു കാരണങ്ങൾ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പവൻ ഗുപ്തയ്ക്ക് ഫെബ്രുവരി പതിനേഴ് വരെ സമയമുണ്ടെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. അതിനാൽ, ഇക്കാര്യത്തിൽ വിചാരണ കോടതിയുടെ ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കോടതി കാത്തിരിക്കാനാണ് പറയുന്നതെങ്കിൽ തനിക്കു വിരോധമില്ല. താൻ ഒരു ജ്യോതിഷനൊന്നുമല്ല, പക്ഷേ അടുത്ത തിങ്കളാഴ്ച ദയാഹർജി തള്ളിയതിനെതിരേ മറ്റൊരു പ്രതി ഹർജിയുമായി സുപ്രീംകോടതിയിലെത്തുമെന്നു തുഷാർ മേത്ത പറഞ്ഞു. ഭരണഘടനയുടെ 21-ാം വകുപ്പ് ഒരു അവകാശമാണ്. എന്നാൽ, ആയുധമാക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്ഷയ് ഹർജി നൽകുന്നുണ്ടോ എന്ന് അയാളുടെ അഭിഭാഷകൻ എ.പി സിംഗിനോട് ചോദിക്കണമെന്ന് തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയെ താനൊന്നു കണ്ടോട്ടെ ഇനിയുള്ള രണ്ടു ദിവസം അവധിയാണല്ലോ എന്നായിരുന്നു എ.പി സിംഗിന്റെ മറുപടി.
കക്ഷികളുടെ വാദം കേട്ട ശേഷം വിധി വായിക്കുന്നതിനിടെയാണ് ജസ്റ്റീസ് ഭാനുമതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന ജസ്റ്റീസുമാരായ അശോക് ഭൂഷനും എ.എസ് ബൊപ്പണ്ണയും അടുത്തെത്തി. പെട്ടെന്നു തന്നെ ബോധം വീണ്ടെടുത്ത ജസ്റ്റീസ് ഭാനുമതിക്കൊപ്പം ചേംബറിലേക്ക് പോകും വഴി വിധി പിന്നീട് പ്രസ്താവിക്കുമെന്നാണ് ജസ്റ്റീസ് ബൊപ്പണ്ണ പറഞ്ഞത്.
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ കേസിൽ വാദം കേൾക്കവേയാണ് ജഡ്ജിക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കേന്ദ്ര സർക്കാരിന്റെ ഇതേ ആവശ്യം മുൻപ് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ നാലു പ്രതികൾക്കും നിയമ മാർഗങ്ങൾ സ്വീകരിക്കാൻ ഒരാഴ്ചത്തെ സമയമാണ് ഡൽഹി ഹൈക്കോടതി കഴിഞ്ഞ അഞ്ചാം തീയതി നൽകിയത്.
ഇന്നലെ തന്നെ ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ നിർഭയകേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിനയ് ശർമ നൽകിയ ഹർജി സുപ്രീ കോടതി തള്ളിയിരുന്നു. രേഖകൾ എല്ലാ പരിശോധിച്ചാണ് രാഷ്ട്രപതിയുടെ നടപടിയെന്ന് ജസ്റ്റീസ് ആർ. ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
രേഖകൾ പരിശോധിക്കാതെ തിടുക്കപ്പെട്ടാണ് ദയാഹർജി തള്ളിയത് എന്നായിരുന്നു വിനയ് ശർമയുടെ അഭിഭാഷകൻ വാദിച്ചത്. ഇത് നീതിയുടെ ലംഘനമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ, രേഖകൾ എല്ലാം രാഷ്ട്രപതിക്കു സമർപ്പിച്ചിട്ടുണ്ടന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ലഫ്റ്റനന്റ് ജനറൽ ഒപ്പിടാതെയാണ് ദയാഹർജി തള്ളാനുള്ള ശുപാർശ രാഷ്ട്രപതിക്കു നൽകിയതന്ന് നേരത്തെ വിനയ് ശർമയുടെ അഭിഭാഷകൻ ആരോപിച്ചിരുന്നു. ഇതു തെറ്റാണെന്ന്, രേഖകൾ പരിശോധിച്ച ശേഷം കോടതി വിലയിരുത്തി.
നിർഭയ കേസ് : വാദം കേൾക്കുന്നതിനിടെ ജഡ്ജി കുഴഞ്ഞുവീണു
12:44 AM Feb 15, 2020 | Deepika.com