ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിൽ പ്രസംഗിച്ച ഡോ. കഫീൽ ഖാനെതിരേ ദേശീയ സുരക്ഷ നിയമം ചുമത്തി. പ്രകോപനപരമായി പ്രസംഗിച്ചു എന്നാരോപിച്ചു ഉത്തർപ്രദേശിൽ പോലീസ് അറസ്റ്റ് ചെയ്ത് കഫീൽ ഖാൻ ജയിലിൽ കഴിയുകയാണ്. അതിനിടെയാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് മേൽ ദേശീയ സുരക്ഷ നിയമം കൂടി ചുമത്തിയത്. അതോടെ ജയിൽ മോചനം ഇനിയും നീണ്ടു പോകും.
അലിഗഡ് സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്കെതിരേ നടത്തിയ പ്രസംഗത്തെത്തുടർന്നാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്. ഡിസംബർ 12ലെ കഫീൽ ഖാന്റെ പ്രസംഗം പ്രകോപനപരമാണ് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഉത്തർപ്രദേശ് പൊലീസിന്റെ നടപടി. ജനുവരി 29ന് മുംബൈയിൽ നിന്നാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. വർഗീയ വിദ്വേഷത്തിന് ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അറസ്റ്റ്. ഈ കേസിൽ തിങ്കളാഴ്ചയാണ് കഫീൽ ഖാന് ജാമ്യം ലഭിച്ചത്. വീണ്ടും കുറ്റം ആവർത്തിക്കരുത് എന്ന താക്കീതോടെ 60,000 രൂപയുടെ ആൾജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, ഉത്തർപ്രദേശിലെ മഥുര ജയിലിൽ കഴിയുന്ന കഫീൽഖാനെ മോചിപ്പിച്ചിട്ടില്ല.
വെളളിയാഴ്ച രാവിലെയാണ് കഫീൽഖാന് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തിയ കാര്യം അറിയുന്നതെന്ന് സഹോദരൻ ആദീൽ ഖാൻ പറയുന്നു. അതിനാൽ ഉടൻ തന്നെ ജയിൽ മോചിതനാകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ല. യോഗി ആദിത്യ നാഥ് സർക്കാർ അദ്ദേഹത്തെ ലക്ഷ്യം വച്ചു പ്രവർത്തിക്കുകയാണെന്നും ആദീൽ ഖാൻ ആരോപിച്ചു.
കഴിഞ്ഞദിവസം പ്രത്യേക ദൂതൻ വഴിയാണ് ചീഫ് ജൂഡീഷൽ മജിസ്ട്രേറ്റ് കഫീൽ ഖാന് മേൽ എൻഎസ്എ ചുമത്തിയ കാര്യം ജയിൽ അധികൃതരെ അറിയിച്ചത്. ജാമ്യം ലഭിച്ചിട്ടും ജയിൽ മോചനം വൈകുന്നത് ചൂണ്ടിക്കാട്ടി കഫീൽ ഖാന്റെ ബന്ധുക്കൾ അലിഗഡിലെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.
ഡോ. കഫീൽ ഖാനെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി
12:44 AM Feb 15, 2020 | Deepika.com