ബംഗളൂരു: വിവിധ ജാതിയും മതവും സംസ്കാരവും ഭാഷയും നിലനിൽക്കുന്ന ഇന്ത്യയിൽ കത്തോലിക്കാ സഭയ്ക്ക് ശക്തമായ ദേശീയ അസ്തിത്വമുണ്ടെന്ന് മുപ്പത്തിനാലാമത് സിബിസിഐ പ്ലീനറി സമ്മേളനം. വ്യത്യസ്ത വിശ്വാസങ്ങളെക്കുറിച്ചും വിഭാഗങ്ങളെക്കുറിച്ചും അവരുമായി ക്രിയാത്മക ചർച്ച നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സമ്മേളനത്തിന്റെ രണ്ടാംദിനമായ ഇന്നലെ വിലയിരുത്തി.
ഇന്ത്യയിലെ സമൂഹങ്ങളുടെ വ്യത്യാസങ്ങളെക്കാൾ ആഴമേറിയതും ശക്തവുമാണ് അന്യോന്യം ചേർത്തുനിർത്തുന്ന ഘടകങ്ങളെന്ന് അലാഹബാദ് ബിഷപ് മാർ റാഫി മഞ്ഞളി അഭിപ്രായപ്പെട്ടു. സെന്റ് ജോൺസ് ഹെൽത്ത് സയൻസ് നാഷണൽ അക്കാഡമി ഹാളിൽ നടക്കുന്ന സമ്മേളനം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചചെയ്തു. “ഭൂമിയുടെ കരച്ചിൽ കേൾക്കൂ, ഒപ്പം ഏറ്റവും കൂടുതൽ വേദനിക്കുന്ന പാവങ്ങളുടെ രോദനങ്ങളും” എന്ന് ഫ്രാൻസിസ് മാർപാപ്പയുടെ മുന്നറിയിപ്പ് ഉദ്ധരിച്ചുകൊണ്ടാണ് പരിസ്ഥിതി പ്രവർത്തകനായ ഹർജീത് കുൽക്കർണി തന്റെ പ്രബന്ധം അവതരിപ്പിച്ചത്.
സത്യത്തിന്റെയും ദീനാനുകമ്പയുടെയും പാതയിലൂടെയുള്ള ചർച്ചയെന്ന വിഷയം അവതരിപ്പിച്ച തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി മൂന്ന് തലങ്ങളിലുള്ള ചർച്ചയെക്കുറിച്ച് വിശദീകരിച്ചു.
ആഗോള വികസനത്തിന് മനുഷ്യനുമായി ബന്ധമുള്ള എന്തിനെക്കുറിച്ചും എല്ലാവരുമായി നടത്തേണ്ട ചർച്ചയാണ് ഒന്നാമതായി അദ്ദേഹം പ്രതിപാദിച്ചത്. വ്യത്യസ്ത വിശ്വാസങ്ങളും പാരമ്പര്യങ്ങളുമുള്ളവരുടെ ചർച്ചയാണ് രണ്ടാമത്. ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യം ലക്ഷ്യമാക്കി വിവിധ സഭാ വിഭാഗങ്ങൾ തമ്മിലുള്ള ചർച്ചയാണ് മൂന്നാമത്തെ തലമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ആർച്ച്ബിഷപ് ഫെലിക്സ് മച്ചാഡോ, സമൂഹ്യപ്രവർത്തകൻ സുധീന്ദ്ര കുൽക്കർണി തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ത്യയിൽ സഭയ്ക്കു ശക്തമായ ദേശീയ അസ്തിത്വം: സിബിസിഐ
12:44 AM Feb 15, 2020 | Deepika.com