ന്യൂഡൽഹി: ഇന്ത്യയും പോർച്ചുഗലും ഏഴു കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോർച്ചുഗൽ പ്രസിഡന്റ് മാർസിലോ റീബേലോ ഡിസൂസയും കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഏഴു കരാറുകളിൽ ഒപ്പുവച്ചത്. നിക്ഷേപം, ഗതാഗതം, തുറമുഖം, സംസ്കാരം, ഇൻഡസ്ട്രിയൽ ആൻഡ് ഇന്റലക്ച്വൽ പ്രൊപ്പർട്ടി റൈറ്റ് എന്നിവുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
ദക്ഷിണ യൂറോപ്പിലെ ഇന്ത്യയുടെ തന്ത്രപ്രധാന സഖ്യരാജ്യമാണ് പോർച്ചുഗൽ. കഴിഞ്ഞ 15 വർഷമായി ഇരുരാജ്യവും തമ്മിലുള്ള സഹകരണം വർധിച്ചുവരികയാണ്. ഭീകരപ്രവർത്തനത്തിനു ഇന്ത്യ കുറ്റം ചുമത്തിയ അബുസലീമിനെയും മോനിക്ക ബേദിയും 2005 ൽ പോർച്ചുഗൽ പുറത്താക്കിയിരുന്നു. 2017 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോർച്ചുഗൽ സന്ദർശിച്ചിരുന്നു.
സന്ദർശനവേളയിൽ ഇരുരാജ്യവും 11 കരാറിൽ ഒപ്പുവച്ചിരുന്നു. നാലു ദിവസത്തെ സന്ദർശനത്തിനായി ഡിസൂസ വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യയിൽ എത്തിയത്. ഡിസൂസയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണ്. ഇതിനു മുന്പ് പോർച്ചുഗൽ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത് 2007 ആണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഡിസൂസ രാഷ്ട്രപതി ഭവനിലെത്തി ചർച്ച നടത്തി.
ഇന്ത്യയും പോർച്ചുഗലും ഏഴു കരാറിൽ ഒപ്പിട്ടു
12:34 AM Feb 15, 2020 | Deepika.com