ബംഗളൂരു: സന്തോഷകരമായ സേവനങ്ങളിലൂടെ സുവാർത്തയുടെ പ്രഘോഷണം നടത്താൻ ഇന്ത്യയിലെ വത്തിക്കാൻ നുൺഷ്യോ ആർച്ച് ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ ആഹ്വാനം. അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുടെ 34ാം ദ്വൈവാർഷിക പ്ലീനറി സമ്മേളനം ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിന്റെ പ്രഘോഷണം സന്തോഷപൂർവം നിർവഹിക്കുന്ന ഭാരതസഭയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഹോദരീസഹോദരന്മാരുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നുണ്ട്. ഈ പ്രതിബദ്ധത ഉത്തരവാദിത്തപൂർണമായ കൃതജ്ഞതയ്ക്കു കാരണമാകണം. ഇതിന് നിരന്തരമായ ജാഗ്രത, കഴിവുള്ള എല്ലാ രൂപതാ സംഘടനകളുടെയും പങ്കാളിത്തം, സുതാര്യത എന്നിവ ആവശ്യമാണെന്നും നുൺഷ്യോ കൂട്ടിച്ചേർത്തു.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരും ദുർബലരുമായവർക്കാകണം സഭയുടെ പ്രഥമ പരിഗണന. അത് കൂട്ടുത്തരവാദിത്വത്തിലേക്കും പങ്കുവയ്ക്കലിലേക്കും ക്ഷണിക്കുന്ന ആത്മീയതയെ പോഷിപ്പിക്കുമെന്നും വിശ്വാസികൾക്കിടയിൽ സത്യത്തിന്റെയും തുറവിയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ഡോ. ജാംബത്തിസ്ത ദിക്വാത്രോ പറഞ്ഞു.
ഇന്നലെ രാവിലെ ഒമ്പതിന് ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് സമ്മേളനത്തിനു തുടക്കമായത്. 11ന് ആരംഭിച്ച സമ്മേളനം നുൺഷ്യോ ഉദ്ഘാടനം ചെയ്തു. സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും ഇടക്കാല സെക്രട്ടറി ജനറലുമായ ജോഷ്വ മാർ ഇഗ്നാത്തിയോസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ദ്വിതീയ വൈസ് പ്രസിഡന്റ് മാർ ജോർജ് ഞരളക്കാട്ട്, ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസ, സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സെന്റ് ജോൺസ് ഡയറക്ടർ ഫാ. പോൾ പാറത്താഴം തുടങ്ങിയവർ സംബന്ധിച്ചു.
ഉദ്ഘാടന സമ്മേളനത്തിനുശേഷം നടന്ന വിവിധ സെഷനുകളിൽ മാർ റാഫി മഞ്ഞളി, മാർ ജോസഫ് പാംപ്ലാനി എന്നിവർ വിഷയാവതരണം നടത്തി. രണ്ടാംദിനമായ ഇന്ന് ആർച്ച്ബിഷപ് ഡോ. ഫെലിക്സ് മച്ചാഡോ, ഹർജീത് സിംഗ്, സുധീന്ദ്ര കുൽക്കർണി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. ഒരാഴ്ച നീളുന്ന പ്ലീനറി സമ്മേളനത്തിൽ രാജ്യത്തെ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിൽപ്പെട്ട 174 രൂപതകളിൽനിന്നായി ഇരുന്നൂറോളം രൂപതാധ്യക്ഷന്മാരും വിരമിച്ച മെത്രാന്മാരും വിവിധ സിബിസിഐ കമ്മീഷൻ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.
സംവാദം സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത എന്നതാണു സമ്മേളനം ചർച്ചചെയ്യുന്ന വിഷയം. ഇന്നത്തെ ഇന്ത്യൻ സാഹചര്യം, സംവാദത്തോടുള്ള സഭയുടെ പ്രതിബദ്ധത, മറ്റ് ബോധ്യങ്ങളുള്ള ആളുകളുമായുള്ള സംവാദം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും വിവിധ ശില്പശാലകളും സമ്മേളനത്തിലുണ്ടാകും.
സന്തോഷകരമായ സേവനങ്ങളിലൂടെ സുവാർത്തയുടെ പ്രഘോഷണം നടത്തണം: വത്തിക്കാൻ സ്ഥാനപതി
12:38 AM Feb 14, 2020 | Deepika.com