ന്യൂഡൽഹി: ദയാഹർജി വേഗത്തിൽ തീർപ്പാക്കിയ രാഷ്ട്രപതിയുടെ നടപടിക്കെതിരേ നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതിയുടെ തീരുമാനത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ആർ. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് പ്രതിയുടെ ഹർജി തള്ളിയത്.
ഇതിനു പിന്നാലെ കേസിലെ മറ്റൊരു പ്രതി അക്ഷയ് സിംഗ് വധശിക്ഷ ശരിവച്ച വിധിക്കെതിരേ തിരുത്തൽ ഹർജി ഫയൽ ചെയ്തു. ഹർജി ഇന്നു കോടതി പരിഗണിക്കും. അതേസമയം, വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ വിനയ് ശർമയും ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചു.
നിർഭയ കേസിൽ നാലു പ്രതികളെയും വധശിക്ഷയ്ക്കു വിധേയരാക്കുന്നതിനായി ഫെബ്രുവരി ഒന്നിനു മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുകേഷ് സിംഗ് വീണ്ടും സുപ്രീം കോടതിയിൽ ഹർജി നൽകിയത്. താൻ നൽകിയ ദയാഹർജിക്കൊപ്പം എല്ലാ രേഖകളും രാഷ്ട്രപതിക്കു സമർപ്പിക്കപ്പെട്ടില്ലെന്നും തിഹാർ ജയിലധികൃതർ നൽകിയ രേഖകൾ മാത്രം പരിശോധിച്ച് തിടുക്കത്തിൽ ദയാഹർജി തള്ളുകയായിരുന്നെന്നുമായിരുന്നു മുകേഷ് സിംഗിന്റെ വാദം.
ചട്ടങ്ങൾ ലംഘിച്ച് തന്നെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ജയിലിനുള്ളിൽ ലൈംഗിക പീഡനം നേരിടുകയാണെന്നും മുകേഷിന്റെ അഭിഭാഷക വാദിച്ചെങ്കിലും ഇവയൊന്നും ദയാഹർജി അനുവദിക്കാനുള്ള കാരണമല്ലെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ രേഖകളും രാഷ്ട്രപതി പരിഗണിച്ചതാണെന്നും കേസിലെ രേഖകൾ മാത്രമല്ല, കോടതി വിധികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറിയിരുന്നതാണെന്നും ഹർജി തള്ളിക്കൊണ്ട് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, വധശിക്ഷ ശരിവച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിലാണ് പ്രതിയായ അക്ഷയ് സിംഗ് തിരുത്തൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഇന്ന് ഉച്ചയ്ക്ക് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിഗണിക്കും. നേരത്തെ ജനുവരി 22നു മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും മുകേഷ് സിംഗ് ദയാഹർജി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി ഒന്നിനു ശിക്ഷ നടപ്പിലാക്കുന്നതിനായി മാറ്റി നിശ്ചയിക്കുകയായിരുന്നു.
പ്രതികളിലാരെങ്കിലും തിരുത്തൽ ഹർജിയോ ദയാഹർജിയോ നൽകിയാൽ മരണവാറണ്ട് റദ്ദാക്കപ്പെടുകയും ദയാഹർജി തള്ളിയാൽ 14 ദിവസത്തെ നിയമപരമായ നടപടികൾക്ക് അവസരങ്ങൾ നൽകുകയും വേണമെന്നാണ് ചട്ടം. വിനയ് ശർമ ദയാഹർജി നൽകിയതിന്റെ പശ്ചാത്തലത്തിൽ വധശിക്ഷ നടപ്പിലാക്കുന്നത് ഇതിന്റെ നടപടികൾക്ക് അനുസൃതമായിട്ടാവും.
നിർഭയ: തിരുത്തൽ ഹർജിയും ദയാഹർജിയുമായി വീണ്ടും പ്രതികൾ
12:11 AM Jan 30, 2020 | Deepika.com