ന്യൂഡൽഹി: മുൻകൂർ ജാമ്യം അനുവദിക്കുന്നതിൽ സമയ പരിധിയില്ലെന്നു സുപ്രീം കോടതി. വിചാരണ അവസാനിക്കുന്ന സമയം വരെ മുൻകൂർ ജാമ്യം തുടരാം. വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റം ആരോപിക്കുന്നയാളിനു സമൻസ് അയച്ചാലും മുൻകൂർ ജാമ്യത്തിന്റെ കാലാവധി അവസാനിക്കില്ല. പ്രത്യേകമായുള്ള കാരണങ്ങളാലും അത്യാവശ്യമായ അവസരങ്ങളിലും മാത്രമേ മുൻകൂർ ജാമ്യം റദ്ദാക്കാവൂയെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ വെട്ടിച്ചുരുക്കാൻ പാർലമെന്റ് ശ്രമിക്കരുതെന്നും അത്തരം അധികാരങ്ങൾ ഉപയോഗിക്കുന്നത് അപകടകരമായ സ്ഥിതി വിശേഷമുണ്ടാക്കുമെന്നും ഉത്തരവിൽ പറയുന്നു.
വിചാരണ ആരംഭിക്കുന്ന ഘട്ടത്തിൽ കോടതിയിൽ നിന്നു സമൻസ് അയയ്ക്കുകയോ, കുറ്റം ചുമത്തപ്പെടുകയോ ചെയ്യുന്ന ഘട്ടത്തിലാണെങ്കിൽ പോലും മുൻകൂർ ജാമ്യം റദ്ദാക്കപ്പെടുകയില്ല. എന്നാൽ, പ്രത്യേകവും വിചിത്രവുമായ കേസുകളിൽ സമയപരിധി നിശ്ചയിക്കാനാകുമെന്നും ജസ്റ്റീസ് അരുണ് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. അതേസമയം, പൗരന്റെ മൗലികാവകാശങ്ങൾക്കാണ് വിചാരണ നടപടികളിൽ പ്രാമുഖ്യം നൽകേണ്ടതെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അതിനു വിഘാതമാകരുതെന്നും ജസ്റ്റീസ് രവീന്ദ്ര ഭട്ട് എഴുതിയ പ്രത്യേക വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക്, തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത തുടങ്ങിയവ കണക്കിലെടുക്കണം. ഓരോ കേസിന്റെയും സ്വഭാവം അനുസരിച്ച് കോടതികൾക്ക് ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കാം. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു മുന്പ് കോടതിയെ സമീപിക്കുന്നതിൽ തടസമില്ല. മുൻകൂർ ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷിക്കാനുള്ള പോലീസിന്റെ അധികാരത്തെ ചുരുക്കാനുള്ളതല്ലെന്നും കുറ്റാരോപിതനു കിട്ടുന്ന പരിപൂർണ സംരക്ഷണമല്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
മുൻകൂർ ജാമ്യത്തിനു സമയപരിധി ഇല്ലെന്നു സുപ്രീംകോടതി
12:11 AM Jan 30, 2020 | Deepika.com