ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനിടെ സർദാർപുരയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 33 പേരെ ചുട്ടുകൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട 14 പേർക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഗുജറാത്തിൽ പ്രവേശിക്കരുത്, സാമൂഹികവും ആത്മീയവുമായ സേവനങ്ങളിൽ ഏർപ്പെടണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.
14 പ്രതികളെ രണ്ടു ഗ്രൂപ്പാക്കി തിരിച്ച കോടതി, ഒരു ഗ്രൂപ്പിനെ മധ്യപ്രദേശിലെ ഇൻഡോറിലേക്കും രണ്ടാമത്തെ ഗ്രൂപ്പിനെ മധ്യപ്രദേശിലെ ജബൽപൂരിലേക്കും വിട്ടു. ആഴ്ചയിൽ ആറ് മണിക്കൂർ വീതം ആത്മീയ, സാമൂഹ്യ സേവനങ്ങൾക്കായി ചെലവഴിക്കുകയും ആഴ്ചയിലൊരിക്കൽ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും വേണം. ഉപാധികൾ ലംഘിക്കുന്നില്ലെന്ന് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഇവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും അഥോറിറ്റി നടപടിയെടുക്കണം.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സെമിനാറുകളിലോ കോഴ്സുകളിലോ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്. വടക്കൻ ഗുജറാത്തിലെ സർദാർപുരയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 33 പേരെ ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം ശിക്ഷയാണ് ഇവർക്ക് വിധിച്ചത്. ഇതിനെതിരേ നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അപ്പീലിൽ തീരുമാനമാകുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഗുജറാത്ത് കലാപം: 14 പേർക്കു സുപ്രീംകോടതി ജാമ്യം
12:20 AM Jan 29, 2020 | Deepika.com