ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂറിന് തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് നൽകി.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വെടിവച്ചു കൊല്ലണമെന്ന മുദ്രാവാക്യം വിളിച്ചുകൊടുത്തതിനെതിരേയാണു നടപടി. രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ കണ്ടാൽ വെടിവയ്ക്കൂ എന്നായിരുന്നു മന്ത്രിയുടെ ആഹ്വാനം. വെടിവയ്ക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം പ്രവർത്തകരെക്കൊണ്ട് മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഡൽഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വെറുപ്പും വിദ്വേഷവും വിതറിയാണ് കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കമുള്ള ബിജെപി നേതാക്കൾ പ്രസംഗിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരത്തിനായി ഡൽഹിയിലെ ഷഹീൻബാഗിലേക്ക് വരുന്നവർ വീടുകളിൽ കടന്നുകയറി അമ്മമാരെയും സഹോദരിമാരെയും പെണ്മക്കളെയും മാനഭംഗപ്പെടുത്തുമെന്നാണ് ബിജെപി എംപി പർവേഷ് വർമ ഇന്നലെ പറഞ്ഞത്. സമരത്തിൽ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. അവർ നിങ്ങളുടെ വീടുകളിൽ കയറി സഹോദരിമാരെയും മക്കളെയും മാനഭംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും. ഇന്ന് നിങ്ങളെ രക്ഷിക്കാൻ മോദിയും അമിത് ഷായും ഉണ്ട്. നാളെ ആരുമുണ്ടാകില്ല. അതുകൊണ്ട് ഡൽഹിയിലെ ജനസമൂഹം ഉണരേണ്ട സമയമാണിതെന്നായിരുന്നു ബിജെപി എംപിയുടെ വാക്കുകൾ.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ ഒരു മണിക്കൂറിനകം ഷഹിൻ ബാഗിലെ സമരം തുടച്ചുനീക്കും. ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പല്ല, രാജ്യത്തിന്റെ ഐക്യം കാണിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി പതിനൊന്നിന് ഡൽഹിയിൽ സർക്കാർ രൂപീകരിക്കുന്നതോടെ ഒരു സമരക്കാരനും ഷഹിൻബാഗിൽ കാണില്ലെന്നു മാത്രമല്ല, ഒരു മാസത്തിനുള്ളിൽ തന്റെ മണ്ഡലത്തിലെ സർക്കാർ ഭൂമിയിലുള്ള മുസ്ലിം പള്ളികൾ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഷഹീൻബാഗിനൊപ്പമുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മനീഷ് സിസോദിയയും പറയുന്നത്. കാഷ്മീരിൽ തീപിടിത്തമുണ്ടായപ്പോൾ അമ്മമാരും സഹോദരിമാരും മാനഭംഗത്തിന് ഇരയായത് എല്ലാവർക്കും അറിയാമല്ലോ. കേരളത്തിലും ഹൈദരാബാദിലും ഉത്തർപ്രദേശിലും ഇതു തന്നെയാണ് സംഭവിക്കുന്നതെന്നും പർവേഷ് വർമ പറഞ്ഞു.
അനുരാഗ് സിംഗ് ഉൾപ്പടെ ബിജെപി നേതാക്കളുടെ പരാമർശത്തിനെതിരേ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകുമെന്ന് എഎപി നേതാക്കൾ അറിയിച്ചു. തൊഴിലില്ലായ്മ, സാന്പത്തിക പ്രതിസന്ധി, വിലക്കയറ്റം തുടങ്ങിയ പ്രതിസന്ധികൾ രാജ്യം നേരിടുന്നതിനിടെ കേന്ദ്ര ധനകാര്യ സഹമന്ത്രി ആളുകളെ വെടിവച്ചു കൊല്ലാൻ ആഹ്വാനം ചെയ്തു നടക്കുകയാണെന്ന് എഎപി നേതാക്കൾ ആരോപിച്ചു.
ഡൽഹിയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപി പുറത്തുനിന്ന് ആളെ ഇറക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആരോപിച്ചു. 200 എംപിമാരെയും 70 മന്ത്രിമാരെയും 11 മുഖ്യമന്ത്രിമാരെയും ആണ് തനിക്കെതിരേ ബിജെപി ഡൽഹിയിൽ ഇറക്കിയിരിക്കുന്നതെന്നും കേജരിവാൾ പറഞ്ഞു. അവർ ഡൽഹിയിലെ ജനങ്ങളെ പരാജയപ്പെടുത്താൻവേണ്ടിയാണ് ഇവിടെ വന്നു പ്രവർത്തിക്കുന്നതെന്ന് പാർട്ടി നേതാവ് സുരേന്ദ്ര കുമാർ പറഞ്ഞു. അവർ ഡൽഹിയുടെ പുത്രനായ കേജരിവാളിനെ പരാജയപ്പെടുത്താനും അതുവഴി ഡൽഹി ജനതയെ അപമാനിക്കാനുമാണ് എത്തിയിരിക്കുന്നത്. ഇതു കണ്ട് നിശബ്ദരായിരിക്കരുതെന്നും ആം ആദ്മി പാർട്ടി നേതാക്കൾ ആഹ്വാനം ചെയ്തു.
ഡൽഹിയിലെങ്ങും വിദ്വേഷം വിതറി ബിജെപി മന്ത്രിമാരും നേതാക്കളും
12:20 AM Jan 29, 2020 | Deepika.com