ന്യൂഡൽഹി: എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വിൽക്കുന്നതിനായി കേന്ദ്രസർക്കാർ വീണ്ടും ടെൻഡർ ക്ഷണിച്ച് ഉത്തരവിറക്കി. എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസും സംയുക്ത സംരംഭമായ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡും ചേർത്തു വിറ്റഴിക്കാനാണ് നീക്കം. മാർച്ച് 17 വരെയാണ് താത്പര്യ പത്രം സമർപ്പിക്കേണ്ട അവസാന തീയതി. ഓഹരികൾ വിറ്റഴിക്കാനായില്ലെങ്കിൽ കന്പനി അടച്ചുപൂട്ടേണ്ടിവരുമെന്നും വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരി വിൽക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും വാങ്ങാൻ ആവശ്യക്കാർ ഉണ്ടായിരുന്നില്ല. അതിനാലാണ് ഇത്തവണ ചില നിബന്ധനകൾ പുനഃപരിശോധിച്ചു മുഴുവൻ ഓഹരിയും വിൽക്കാൻ തീരുമാനിച്ചത്. നിലവിൽ 60,074 കോടി രൂപയോളമാണ് പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയുടെ കടം. ഇതിൽ 23,286 കോടിയുടെ ബാധ്യത പുതിയ ഉടമകൾ ഏറ്റെടുക്കേണ്ടിവരും. ബാക്കി ബാധ്യത സർക്കാർ രൂപീകരിക്കാൻ പോകുന്ന എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് കന്പനി വഹിക്കും.
എയർ ഇന്ത്യ വിറ്റഴിക്കുന്നതിനായി ടെൻഡർ ക്ഷണിച്ച സർക്കാർ നടപടിക്കെതിരേ കോണ്ഗ്രസ് നേതാവ് കപിൽ സിബലും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും രംഗത്തെത്തി. പണമില്ലാത്ത അവസ്ഥയിലായ പാപ്പർ സർക്കാരിന്റെ നീക്കമാണ് എയർ ഇന്ത്യ വിൽപനയെന്നു സിബൽ പറഞ്ഞു.
തൊഴിലുറപ്പു പദ്ധതിയിൽ പോലും ദശലക്ഷക്കണക്കിനു കുടിശികയുണ്ട്. പണമില്ലാത്ത കേന്ദ്രസർക്കാർ നമ്മുടെ വിലപ്പെട്ട സ്വത്തുക്കളെല്ലാം വിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നടപടി രാജ്യദ്രോഹമാണെന്ന് ആരോപിച്ച ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി, ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. രാജ്യത്തിന്റെ സ്വത്തെടുത്ത് വിൽക്കുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയം ഇപ്പോൾ പാർലമെന്റിന്റെ കണ്സൾട്ടേറ്റീവ് കമ്മിറ്റിയുടെ മുന്പിലുണ്ട്. താനതിൽ അംഗമാണെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നും എംപി വ്യക്തമാക്കി.
എയർ ഇന്ത്യ വിൽക്കുന്നു
03:58 AM Jan 28, 2020 | Deepika.com