ന്യൂഡൽഹി: നിർഭയ കേസിൽ രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരേ പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. കേസിൽ നാലു പ്രതികളെയും ഫെബ്രുവരി ഒന്നിനു വധശിക്ഷയ്ക്കു വിധേയരാക്കാൻ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കേയാണു പ്രതി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ദയാഹർജിയും തിരുത്തൽ ഹർജിയും നൽകുന്നതിനായി രേഖകൾ നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ ഹർജി ഡൽഹി കോടതി തള്ളി.
ജനുവരി 16നാണ് മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. ഇതിനെതിരേയാണ് അഭിഭാഷക വൃന്ദ ഗ്രോവർ മുഖേന പുതിയ ഹർജി നൽകിയിരിക്കുന്നത്. ഇയാൾ നൽകിയ തിരുത്തൽ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. മരണ വാറണ്ടിനെതിരേ നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു.
അതേസമയം, തിഹാർ ജയിലധികൃതർ ആവശ്യമായ രേഖകൾ നൽകുന്നില്ലെന്നായിരുന്നു ഡൽഹി കോടതിയിൽ പ്രതികൾ വാദിച്ചത്. പ്രതിയായ വിനയ് ശർമ വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ ആയിരുന്നെന്നും അതിന്റെ മെഡിക്കൽ റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതർ തയാറാകുന്നില്ലെന്നും അഭിഭാഷകൻ ആരോപിച്ചു.
നിർഭയ: ദയാഹർജി തള്ളിയതിനെതിരേ പ്രതി സുപ്രീംകോടതിയിൽ
01:41 AM Jan 26, 2020 | Deepika.com