ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ. വോട്ടേഴ്സ് ഐഡന്റിറ്റി കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനു ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്താനാണു കേന്ദ്ര സർക്കാരിന്റെ നീക്കം. ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുന്പ് കാബിനറ്റിൽ അംഗീകാരം നൽകാനാണു സർക്കാർ പദ്ധതി.
കേന്ദ്ര നിയമമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി. വോട്ടർ തിരിച്ചറിയൽ രേഖയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചതു തെരഞ്ഞെടുപ്പു കമ്മീഷൻ ആണ്. ഒരാൾ ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടർപട്ടികയിൽ ഇടംപിടിക്കുന്നതും വോട്ടു ചെയ്യുന്നതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ ഇതിലൂടെ ഒഴിവാക്കാനാവുമെന്നാണു കമ്മീഷന്റെ വിലയിരുത്തൽ.
വോട്ടർ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തണം. ഇതിനായുള്ള കരടാണ് നിയമ മന്ത്രാലയം തയാറാക്കുന്നത്. ബജറ്റ് സമ്മേളനം തുടങ്ങുന്ന ജനുവരി 31നു മുന്പ് കരട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് സമിതിക്കു മുന്നിൽ സമർപ്പിക്കാനാവുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പുതിയ വോട്ടർമാർ പേരു ചേർക്കുന്പോൾ ആധാർ വിവരങ്ങൾ കൂടി ആരായാൻ തെരഞ്ഞെടുപ്പു കമ്മീഷനെ അധികാരപ്പെടുത്തുന്നതാണു ഭേദഗതി. നിലവിലുള്ള വോട്ടർമാരുടെ ആധാർ വിവരങ്ങൾ ഉൾപ്പെടുത്താനുള്ള വ്യവസ്ഥകളും ഭേദഗതിയിലുണ്ടാവും. വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിന് 2015ൽ കമ്മീഷൻ തുടക്കമിട്ട പദ്ധതിയിൽ വോട്ടർമാരുടെ ആധാർ വിവരങ്ങൾ ശേഖരിക്കാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 30 കോടി വോട്ടർമാരുടെ ആധാർ വിവരങ്ങൾ കമ്മീഷൻ ശേഖരിക്കുകയും ചെയ്തു. എന്നാൽ, ഭക്ഷ്യ പൊതുവിതരണം, പാചക വാതകം തുടങ്ങിയ ഏതാനും സർവീസുകൾക്കല്ലാതെ ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധിയോടെ കമ്മീഷൻ ഈ പദ്ധതി നിർത്തിവയ്ക്കുകയായിരുന്നു.
നിയമ ഭേദഗതിയില്ലാതെ ഇതു മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്ന് വ്യക്തമാക്കി കമ്മീഷൻ നിയമ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഒരുങ്ങുന്നത്.
വീണ്ടും ആധാർ ബന്ധനം
01:23 AM Jan 25, 2020 | Deepika.com