ന്യൂഡൽഹി: ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപിക്ക് 32 സീറ്റ് നഷ്ടമാകുമെന്നു മൂഡ് ഓഫ് നേഷൻ(എംഒടിഎൻ) സർവേ. ബിജെപിക്ക് 271 സീറ്റ് ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ്സ് എംഒടിഎൻ സർവേ പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണിത്. 2019 മേയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക് 303 സീറ്റ് ലഭിച്ചിരുന്നു.
ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ കോൺഗ്രസിന് എട്ടു സീറ്റ് കൂടുതൽ ലഭിക്കുമെന്നാണു പ്രവചനം. ശിവസേന മുന്നണി വിട്ടതും രാജ്യമാകെയുള്ള പ്രതിഷേധവും മൂലം എൻഡിഎയ്ക്ക് 50 സീറ്റ് കുറയുമെന്നാണു പ്രവചനം. എന്നിരുന്നാലും എൻഡിഎ സഖ്യത്തിന് 303 സീറ്റ് ലഭിച്ചേക്കാം. യുപിഎയ്ക്ക് 15 സീറ്റുകൾ കൂടും. എൻഡിഎയ്ക്ക് നാലു ശതമാനം വോട്ട് കുറയുമെന്നും യുപിഎയ്ക്ക് രണ്ടു ശതമാനം വോട്ട് വർധിക്കുമെന്നും മൂഡ് ഓഫ് നേഷൻ സർവേ പ്രവചിക്കുന്നു.
രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് മൂഡ് ഓഫ് നേഷൻ സർവേ പ്രവചിക്കുന്നു. 34 ശതമാനം പേരുടെ പിന്തുണയാണു മോദിക്കുള്ളത്. 16 ശതമാനം പേരുടെ പിന്തുണയോടെ ഇന്ദിരാഗാന്ധിയാണു രണ്ടാം സ്ഥാനത്ത്. 13 ശതമാനം പേരുടെ പിന്തുണയാണ് അടൽ ബിഹാരി വാജ്പേയിക്കുള്ളത്. 2019 ഓഗസ്റ്റിലെ സർവേയിൽ മോദിക്ക് 37 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്നു.
ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപിക്ക് 32 സീറ്റ് നഷ്ടമാകുമെന്നു സർവേ
12:34 AM Jan 25, 2020 | Deepika.com