ന്യൂഡൽഹി: 2018ലെ പ്രളയത്തിൽ കേരളത്തിനു നൽകിയ മൂവായിരം കോടി രൂപയിൽ പകുതി പോലും വിനിയോഗിച്ചതിന്റെ സർട്ടിഫിക്കറ്റ് സംസ്ഥാനം നൽകിയില്ലെന്നു കേന്ദ്ര സർക്കാർ. 2019ൽ കേരളം രണ്ടായിരം കോടി രൂപയുടെ അധിക ധനസഹായം ചോദി ച്ചിരുന്നു.
2018 ഡിസംബറിൽ കേരളത്തിന് 3,048.39 കോടി രൂപ നൽകി. 2019 ഏപ്രിൽ വരെ കേരളം ചെലവഴിച്ചത് 900 കോടി രൂപയാണ്. ബാക്കി 2,100 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് ഇതു വരെ കേന്ദ്രത്തിന് നൽകിയിട്ടില്ല. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ കേരളം കുറച്ചു തുക കൂടി ചിലവഴിച്ചു എങ്കിലും ഇതു വരെ കേന്ദ്രം നൽകിയ തുകയുടെ പകുതി പോലും ആയിരുന്നില്ല. 2018ന് ശേഷമാണ് കേരളം പ്രളയ നഷ്ടപരിഹാരം ആയി കേന്ദ്രത്തോട് 4,700 കോടി രൂപ ആവശ്യപ്പെട്ടത്. എന്നാൽ, മുന്പു നൽകിയ തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ കൂടുതൽ തുക വീണ്ടും നൽകാൻ കഴിയൂ എന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
പ്രളയ ദുരിതം നേരിട്ട സംസ്ഥാനങ്ങൾക്ക് അധിക സഹായം കഴിഞ്ഞ തവണ നൽകിയപ്പോഴും കേന്ദ്ര ആഭ്യന്തര മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമതി കേരളത്തെ പരിഗണിച്ചിരുന്നില്ല. കേരളം ഒഴികെയുള്ള ഏഴു സംസ്ഥാനങ്ങൾക്കു ധനസഹായം നൽകി. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
സഹായം തേടി സെപ്റ്റംബർ ഏഴിന് കേന്ദ്രത്തിന് കേരളം കത്ത് നൽകിയിരുന്നു.എന്നാൽ, ലിസ്റ്റിൽ കേരളത്തിന്റെ പേര് ഉൾപ്പെട്ടില്ല. ആസാം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് 5,908 കോടി രൂപയുടെ അധിക പ്രളയ ധനസഹായമാണ് അനുവദിച്ചത്.
പ്രളയദുരിതാശ്വാസം: കേരളത്തിനെതിരേ കേന്ദ്രം "കണക്കെവിടെ?'
12:29 AM Jan 24, 2020 | Deepika.com