ന്യൂഡൽഹി: ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം പൗരന്റെ മൗലിക അവകാശമായി പ്രഖ്യാപിച്ചു ഭരണഘടന ഭേദഗതി വരുത്തണമെന്ന് ധനകാര്യ കമ്മീഷന്റെ വിദഗ്ധ സമിതി. ആരോഗ്യം സംസ്ഥാന പട്ടികയിൽനിന്നു കണ്‍കറന്റ് പട്ടികയിലേക്കു മാറ്റണമെന്ന ശിപാർശയുമുണ്ട്. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങൾ നിർദേശിക്കുന്ന പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന് സമർപ്പിച്ചു.
മെഡിക്കൽ കോളജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസിന് കർശന വിലക്ക് ഏർപ്പെടുത്തണമെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ നിർദേശിക്കുന്നു. ബിരുദ, ബിരുദാനന്തര മെഡിക്കൽ വിദ്യാർഥികൾക്ക് കോഴ്സുകൾ പൂർത്തിയാക്കാൻ ഏക പൊതു പരീക്ഷ ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
എന്നാൽ, 120 പേജുകളുള്ള റിപ്പോർട്ടിലെ പല നിർദേശങ്ങളും പ്രായോഗികകമല്ലെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബിരുദാനന്തര ബിരുദ മെഡിക്കൽ വിദ്യാഭ്യാസം മെഡിക്കൽ കോളജിൽ നിന്നു മാറ്റി പൊതു, സ്വകാര്യ ആശുപത്രികളിലാക്കണമെന്ന സമിതിയുടെ നിർദേശത്തിലാണ് എതിർപ്പുകൾ ഉയർന്നിട്ടുള്ളത്. ക്ലിനിക്കൽ സൗകര്യങ്ങളില്ലാതെ ബിരുദാനന്തര ബിരുദ തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാമെന്നത് അപ്രായോഗിക നിർദേശമാണെന്നു ഡൽഹി യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. സത്യേന്ദ്ര സിംഗ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് ദീർഘകാല ദുരന്തമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമിതിയിൽ വനിതാ അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്നും സംസ്ഥാന പ്രാതിനിധ്യം ഇല്ലായിരുന്നെന്നും പരക്കേ ആക്ഷേപം ഉയർന്നിട്ടുണ്ട്. ശിപാർശകളിൽ പലതും സമിതിയുടെ അവസാന യോഗത്തിൽ സമ്മർദം ചെലുത്തി ഉൾപ്പെടുത്തിയതാണെന്നും സമിതി അംഗങ്ങൾക്കിടയിൽ തന്നെ ഇതിൽ വിയോജിപ്പുണ്ടെ ന്നുമാണ് വിവരം.
2021 സ്വാതന്ത്ര്യദിനത്തിൽ സ്വതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികത്തിൽ ആരോഗ്യത്തോടെ ഇരിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നാണ് സമിതിയുടെ നിർദേശം. ഭരണഘടന ഭേദഗതി ചെയ്ത് ആരോഗ്യം സ്റ്റേറ്റ് ലിസ്റ്റിൽ നിന്നു മാറ്റി കണ്‍കറന്റ് ലിസ്റ്റിൽ ഉൾപ്പടുത്തണമെന്നാണ് നിർദേശം. ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ആരോഗ്യം സംസ്ഥാന വിഷയമാണ്. ഈ വിഷയത്തിൽ നീതി ആയോഗ് മുൻകൈ എടുത്തു പ്രവർത്തിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. ആരോഗ്യമേഖലയ്ക്കുള്ള വിഹിതം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ടര ശതമാനമാക്കണമെന്നാണു സമിതിയുടെ മറ്റൊരു നിർദേശം.
ആയിരം പേർക്ക് ഒരു ഹോസ്പിറ്റൽ ബെഡ് എന്നതാണ് ഇന്ത്യയിലെ നിരക്ക്. ഇത് മറികടക്കുന്നതിനാണ് 200 ബെഡുകൾ വീതമുള്ള മൂവായിരം മുതൽ അയ്യായിരം വരെ ആശുപത്രികൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആരംഭിക്കണമെന്ന നിർദേശം. 2025ഓടെ എംബിബിഎസ് സീറ്റുകളും പിജി സീറ്റുകളും തുല്യമാക്കണമെന്ന ശിപാർശയും സമിതി നൽകിയിട്ടുണ്ട്. നിലവിൽ 80,000 മെഡിക്കൽ സീറ്റുകൾ ഉള്ളപ്പോൾ അതിന്റെ മൂന്നിലൊന്ന് മാത്രമാണ് പിജി സീറ്റുകൾ ഉള്ളത്. അടിസ്ഥാന ശസ്ത്രക്രിയ, പ്രസവ ചികിത്സ, നേത്ര ചികിത്സ, അനസ്തേഷ്യ, ഗൈനക്കോളജി തുടങ്ങിയവയ്ക്കായി ഹ്രസ്വകാല കോഴ്സുകൾ ആരംഭിക്കണമെന്നും നിർദേശിക്കുന്നു.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ഗുരുതരമായ അപാകതകൾ ഉണ്ടെന്നും ശസ്ത്രീക്രിയ നടത്താൻ പോലും പ്രാവീണ്യമുള്ള ഡോക്ടർമാർ വളരെ കുറവാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. എംബിബിഎസ് പാഠ്യപദ്ധതി തന്നെ ഉടച്ചു വാർക്കേണ്ട തുണ്ട്. ആയുഷിന് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
സമിതി അംഗങ്ങൾ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡൽഹി ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേരി, ബംഗളൂരുവിലെ നാരായണ ഹെൽത്ത് ചെയർമാൻ ഡോ. ദേവി ഷെട്ടി, മഹാരാഷ്ട്രാ ഹെൽത്ത് സയൻസ് സർവകലാശാലാ വിസി ഡോ. ദിലീപ് ഗോവിന്ദ്, മേദാന്ത ചെയർമാൻ ഡോ. നരേഷ് ട്രഹാൻ, കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ഡോ. ഭബാതോഷ് ബിശ്വാസ്, പബ്ലിക് ഹെൽത്ത് ഫൗണ്ടേ ഷൻ പ്രസിഡന്റ് കെ ശ്രീകാന്ത് റെഡ്ഡി എന്നിവർ അടങ്ങിയതാണ് സമിതി. സമിതി അംഗങ്ങൾ നടത്തിയ കൂടിയാലോചനകളുടെയും നീതി ആയോഗിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. പുറമേ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും പരിഗണിച്ചിട്ടുണ്ട്.
സമിതിയുടെ മറ്റു പ്രധാന നിർദേശങ്ങൾ
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തു സ്വകാര്യ പങ്കാളിത്തം കൂടുതൽ ഉറപ്പുവരുത്താൻ മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ മുൻകൈ എടുക്കണം.
സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് നികുതി ഇളവ് നൽകണം.
കുടുംബാരോഗ്യ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കണം
നഴ്സിംഗ് കൗണ്‍സിലിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തി നഴ്സിംഗ് വിദ്യാഭ്യാസ രംഗത്തും സമഗ്ര നവീകരണം വേണം.
സംസ്ഥാന സർക്കാരുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം.
ഡോക്ടർമാർക്ക് ഗ്രാമീണ മേഖലയിൽ കൂടുതൽ പരിശീലനം നൽകണം.
സെബി മാത്യു
ആരോഗ്യം മൗലികാവകാശമാക്കണം
12:29 AM Jan 24, 2020 | Deepika.com