ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ നടപ്പിലാക്കുന്നതിനു മുന്നോടിയായി പ്രതികളുടെ അന്ത്യാഭിലാഷങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ട് ജയിൽ അധികൃതർ നോട്ടീസ് നൽകി. ശിക്ഷ നടപ്പിലാക്കുന്നതിനു മുന്പേ കുടുംബാംഗങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ടോ, സ്വത്ത് കൈമാറ്റം ആഗ്രഹിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസിൽ ചോദിച്ചിരിക്കുന്നത്.
എന്നാൽ, നോട്ടീസിൽ പ്രതികളാരും ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ജയിൽ ചട്ടങ്ങൾ പ്രകാരം വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായാണ് അന്ത്യാഭിലാഷങ്ങൾ അറിയിക്കുന്നതിനായി നോട്ടീസ് നൽകിയത്. വധശിക്ഷ നടപ്പാക്കുന്നതിനു മുന്പ് കുറ്റവാളി ആവശ്യപ്പെട്ടാൽ കുടുംബാംഗങ്ങളെ അവസാനമായി കാണാൻ അനുമതി നൽകണമെന്നാണ് ചട്ടം. അവരുടെ സ്വത്തുക്കൾ ആർക്കെങ്കിലും കൈമാറണമെന്ന് അറിയിക്കാനും അവകാശമുണ്ട്. പ്രതികൾ പ്രാർഥന നടത്താൻ മതപുരോഹിതനെ ആവശ്യമുണ്ടെന്ന് അറിയിച്ചാൽ അതിനുള്ള സൗകര്യവും ഏർപ്പാടാക്കി നൽകണം.
നിർഭയ കേസിൽ നാലു പ്രതികളെയും ഫെബ്രുവരി ഒന്നിനു വധശിക്ഷയ്ക്കു വിധേയരാക്കുമെന്നാണ് അഡീഷണൽ സെഷൻസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ രണ്ടു പ്രതികൾ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളിയതിനെ തുടർന്ന് പ്രതിയായ മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതേത്തുടർന്ന് ആദ്യം ജനുവരി 22നു നടത്താൻ നിശ്ചയിച്ചിരുന്ന ശിക്ഷ നടപ്പാക്കൽ പിന്നീട് മാറ്റി നിശ്ചയിക്കുകയായിരുന്നു.
ഇനിയും രണ്ടു പ്രതികൾ കൂടി ദയാഹർജി നൽകാനുണ്ട്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നതിനായി രണ്ടു പ്രതികളും ഓരോരുത്തരായി ദയാഹർജി നൽകാനിടയുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. രാഷ്ട്രപതി ദയാഹർജി തള്ളുന്നതു കണക്കാക്കി ശിക്ഷ നടപ്പാക്കുന്നതിനു 14 ദിവസം നീട്ടി നൽകണമെന്ന ചട്ടത്തിന്റെ പശ്ചാത്തലത്തിലാണിത്.
അന്ത്യാഭിലാഷം വെളിപ്പെടുത്താതെ നിർഭയ കേസ് പ്രതികൾ
12:02 AM Jan 24, 2020 | Deepika.com