ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ മറുപടി നൽകാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനു നാലാഴ്ചത്തെ സമയം നൽകി. നിയമം സ്റ്റേ ചെയ്യണമെന്നും നടപ്പിലാക്കുന്നത് മൂന്നു മാസം നീട്ടിവയ്ക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന ആവശ്യം പരിഗണനയിലാണെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ആസാം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയം പ്രത്യേകം പരിഗണിക്കും. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതി ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്നും പരമോന്നത കോടതി നിർദേശിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ 140ൽ അധികം ഹർജികളിൽ അറുപതോളം ഹർജികളിൽ മാത്രമേ മറുപടി സത്യവാങ്മൂലം നൽകാനായിട്ടുള്ളെന്നും ബാക്കിയുള്ള എണ്പതോളം ഹർജികൾക്ക് മറുപടി സത്യവാങ്മൂലം നൽകാൻ ആറ് ആഴ്ച അനുവദിക്കണമെന്നുമായിരുന്നു കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോർണി ജനറലും സോളിസിറ്റർ ജനറലും വാദിച്ചത്. ഈ വിഷയത്തിൽ കൂടുതൽ ഹർജികൾ സമർപ്പിക്കാൻ അനുവദിക്കരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി നിരസിച്ചു.
മറുപടി സത്യവാങ്മൂലം നൽകാൻ നാല് ആഴ്ച അനുവദിക്കാമെന്നു ചീഫ് ജസ്റ്റീസ് അറിയിച്ചു. കോടതി കേസ് പരിശോധിക്കുന്നതിനു മുന്പേ തന്നെ ഉത്തർപ്രദേശിൽ നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും ഏപ്രിൽ മുതൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾ ആരംഭിക്കുമെന്നും ചൂണ്ടിക്കാട്ടിയ കപിൽ സിബലും മനു അഭിഷേക് സിംഗ്വിയും, കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു.
ചട്ടങ്ങൾ രൂപീകരിക്കുന്നതിനു മുന്പേ ഉത്തർപ്രദേശിൽ ചിലരെ സംശയത്തിന്റെ മുനയിലാക്കിയിരിക്കുന്നു. നിയമം സ്റ്റേ ചെയ്തില്ലെങ്കിൽ അവർക്കുണ്ടാകുന്ന നഷ്ടം നികത്താനാകില്ലെന്ന് സിംഗ്വി ചൂണ്ടിക്കാട്ടി. അതിന് ഇപ്പോൾ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നു ചീഫ് ജസ്റ്റീസ് മറുപടി നൽകി. ഹർജികളിൽ ആദ്യം കേന്ദ്ര സർക്കാർ മറുപടി നൽകട്ടെ. കേസ് വീണ്ടും അഞ്ചാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്നും മൂന്നംഗ ബെഞ്ച് അറിയിച്ചു.
പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു നൽകിയ ഹർജികളിൽ ചിലതിൽ മാത്രമേ നോട്ടീസ് അയച്ചിട്ടുള്ളുയെന്നും ബാക്കിയുള്ളവയ്ക്കു കൂടി നോട്ടീസ് നൽകണമെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. നിയമം സ്റ്റേ ചെയ്യണമെന്നാണ് ആവശ്യമെങ്കിൽ അതിനായി അപേക്ഷ നൽകണമെന്നും വാദിക്കാൻ തയാറാണെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ എതിർപ്പ് ഉന്നയിച്ചു. അതേസമയം, കേസ് ഭരണഘടനാ ബെഞ്ചിനു വിടുന്ന കാര്യത്തിൽ എതിർപ്പില്ലെന്നും എജി വ്യക്തമാക്കി.
നിയമം നടപ്പിലാക്കുന്നതതു നീട്ടിവയ്ക്കുന്നതും സ്റ്റേ ചെയ്യുന്നതിനു തുല്യമാണെന്നും അദ്ദേഹം വാദിച്ചു. ആസാമിലെ നടപടികൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു. ആസാമിലെയും ത്രിപുരയിലെയും വിഷയങ്ങൾ പ്രത്യേക സ്വഭാവമുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഹർജികൾ പ്രത്യേകം പരിഗണിക്കാമെന്ന് അറിയിച്ചു.
ജിജി ലൂക്കോസ്
പൗരത്വ നിയമ ഭേദഗതിയിൽ തത്കാലം സ്റ്റേ ഇല്ല; കേന്ദ്രത്തിന് ആശ്വാസം; മറുപടിക്ക് നാലാഴ്ച
01:10 AM Jan 23, 2020 | Deepika.com