ന്യൂഡൽഹി: രാത്രി മുഴുവനും പിറ്റെന്നത്തെ പകലും നീണ്ട ചർച്ചയ്ക്കൊടുവിൽ കെപിസിസിക്കു ഭാരവാഹികളുടെ ജംബോ പട്ടിക. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാത്രി വൈകി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന് 120 പേരോളം വരുന്ന അന്തിമ പട്ടിക സമർപ്പിച്ചതായി നേതാക്കൾ അറിയിച്ചു. ഒരാൾക്കു ഒരു പദവിയെന്നതും ജംബോ പട്ടികയും ഒഴിവാക്കാനുള്ള ശ്രമങ്ങൾ പാടെ പാളി.
ഇന്നലെ റായ്ബറേലിയിലേക്കു പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സ്വന്തം മണ്ഡലത്തിൽ നിന്നു തിരിച്ചെത്താൻ രാത്രി ഏറെ വൈകുമെന്നതിനാൽ കെപിസിസി ഭാരവാഹി ലിസ്റ്റിൽ ഒപ്പുവയ്ക്കുന്നതും പ്രഖ്യാപനവും ഇന്നത്തേക്കു നീളാനും സാധ്യതയുണ്ടെന്നു മുതിർന്ന നേതാക്കൾ പറഞ്ഞു.
അതിനിടെ പട്ടികയിൽ വെട്ടലുകളും കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും നടത്തുന്നതിനു വേണുഗോപാലിന്റെ വസതിയിൽ ഇന്നലെ രാത്രി വൈകിയും വീണ്ടും ചർച്ചകൾ തുടർന്നു. പ്രസിഡന്റിനും ട്രഷറർക്കും പുറമേ ആറ് വർക്കിംഗ് പ്രസിഡന്റുമാർ, 13 വൈസ് പ്രസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ, 70 സെക്രട്ടറിമാർ എന്നിവർ അവസാന പട്ടികയിലുണ്ടെന്നാണു സൂചന. 22 ജനറൽ സെക്രട്ടറിമാരുടെ പട്ടികയാണു മുപ്പതിലേറെയായി പിന്നീട് വർധിച്ചത്. അന്‍പതോളം സെക്രട്ടറിമാർ എന്നതു എഴുപതോളം ആകുകയും ചെയ്തു. ഇതോടൊപ്പം ഭാരവാഹികൾ അല്ലെങ്കിലും കെപിസിസി നിർവാഹക സമിതിയംഗങ്ങളുടെ പട്ടികയും സോണിയാ ഗാന്ധിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
ഹൈക്കമാൻഡിന്റെ പ്രതിനിധിയായി പ്രഫ. കെ.വി. തോമസ്, ലോക്സഭയിലെ ചീഫ് വിപ്പും കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്, എംപിയായ കെ. സുധാകരൻ എന്നിവർക്കു പുറമേ എംഎൽഎയായ വി.ഡി. സതീശൻ, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖ് എന്നിവരാണു കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റുമാർ.
ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, കെ.പി. ധനപാലൻ, അടൂർ പ്രകാശ് എംപി, ടി.എൻ. പ്രതാപൻ എംപി,തന്പാനൂർ രവി, വി.എസ്. ശിവകുമാർ, സി.പി. മുഹമ്മദ്, കെ.സി. റോസക്കുട്ടി, കെ.പി. ധനപാലൻ, എ.പി. അനിൽകുമാർ, ഒ. അബ്ദുറഹ്മാൻ കുട്ടി, എഴുകോണ്‍ നാരായണ്‍, മോഹൻ ശങ്കർ എന്നിവരാണു വൈസ് പ്രസിഡന്റുമാർ.
പത്മജ വേണുഗോപാൽ, പി.എം. സുരേഷ്ബാബു, എ.എ. ഷുക്കൂർ എന്നിവരടക്കം വലിയ നിരയാണ് ജനറൽ സെക്രട്ടറിമാരുടേത്. സെക്രട്ടറിമാരുടെ എണ്ണത്തിലും സർവകാല റിക്കാർഡാണ്. നിർവാഹക സമിതിയുടെ വലുപ്പവും കൂടി. സിദ്ദീഖിനു പകരം യു. രാജീവൻ ആകും കോഴിക്കോട് ഡിസിസിയുടെ പുതിയ പ്രസിഡന്റ്. ടി.എൻ. പ്രതാപനു പകരം മുൻ എംഎൽഎ എം.പി. വിൻസെന്റിനെ തൃശൂർ ഡിസിസി അധ്യക്ഷനാക്കാനും ശിപാർശ ചെയ്തു. എം.ഐ. ഷാനവാസ് മരിച്ച ഒഴിവിൽ അതേ സമുദായത്തിൽ നിന്നൊരാളെ കൂടി വർക്കിംഗ് പ്രസിഡന്റാക്കണമെന്നതിനാലാണു സിദ്ദീഖിനു പ്രമോഷൻ നൽകിയത്.
എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്നലെ പുലർച്ച അഞ്ചു മണി വരെ നടത്തിയ മാരത്തണ്‍ ചർച്ചയിലാണു ഭാരവാഹി പട്ടിക ചുരുക്കാനാകില്ലെന്ന തീരുമാനത്തിലെത്തിയത്.
കെപിസിസി ഭാരവാഹികൾ
പ്രസിഡന്റ്:മുല്ലപ്പള്ളി രാമചന്ദ്രൻ
വർക്കിംഗ് പ്രസിഡന്റുമാർ:കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, വി.ഡി. സതീശൻ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദീഖ്.
വൈസ് പ്രസിഡന്റുമാർ: സി.പി. മുഹമ്മദ്, ശൂരനാട് രാജശേഖരൻ, അടൂർ പ്രകാശ്, ജോസഫ് വാഴയ്ക്കൻ, വി.എസ്. ശിവകുമാർ, തന്പാനൂർ രവി, കെ.പി. ധനപാലൻ, ടി.എൻ. പ്രതാപൻ, എ.പി. അനിൽകുമാർ, കെ.സി. റോസക്കുട്ടി, ഏഴുകോണ് നാരായണ്‍, ഒ. അബ്ദുൾ റഹ്മാൻ കുട്ടി, മോഹൻ ശങ്കർ.
ജനറൽ സെക്രട്ടറിമാർ: പത്മജ വേണുഗോപാൽ, എ.എ. ഷുക്കൂർ, പി.എം. സുരേഷ്ബാബു എന്നിവരടക്കം മുപ്പത്താറ് ജനറൽ സെക്രട്ടറിമാർ.
ജോർജ് കള്ളിവയലിൽ
കെപിസിസി ഭാരവാഹി പ്രഖ്യാപനം ഇന്ന് ; പട്ടിക ജംബോ തന്നെ
01:00 AM Jan 23, 2020 | Deepika.com